ആര്‍എസ്എസ് ആസ്ഥാനത്ത് പ്രണബ് മുഖര്‍ജി മുഖ്യാതിഥി; സ്ഥിരീകരിച്ച് ആര്‍ എസ് എസ്; പരിപാടിയെ കുറിച്ച് പ്രതികരിക്കാതെ പ്രണബിന്‍റെ ഓഫീസ്

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖര്‍ജി നാഗ്‌പുരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധനചെയ്യും.

ഓഫീസേഴ്‌സ് ട്രെയ്‌നിങ് ക്യാമ്പ് (ഒടിസി) എന്ന് മുമ്പ് അറിയപ്പെട്ടിരുന്ന ക്യാമ്പില്‍ പങ്കെടുത്ത അറുനൂറോളം ആര്‍എസ്എസുകാരെയാണ് ജൂണ്‍ ഏഴിന് പ്രണബ് മുഖര്‍ജിയും ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതും അഭിസംബോധന ചെയ്യുക.

പരിപാടിയിലേക്കുള്ള ക്ഷണം പ്രണബ് സ്വീകരിച്ചതായി ആര്‍എസ്എസ് നേതാക്കള്‍ അറിയിച്ചു. ആര്‍എസ്എസിന്റെ ഹിന്ദുത്വ നിലപാടുകള്‍ക്കെതിരായി ഉയര്‍ന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് പ്രണബ് ക്ഷണം സ്വീകരിച്ചതിലൂടെ ഉണ്ടായതെന്ന് ആര്‍എസ്എസ് നേതാവ് രാകേഷ് സിന്‍ഹ പറഞ്ഞു.

പ്രണബ് മുഖര്‍ജി പുതിയ സര്‍ദാര്‍ പട്ടേലാണെന്നാണ് ആര്‍എസ്എസ് നേതാവ് എസ് ഗുരുമൂര്‍ത്തി ഞായറാഴ്ച ട്വീറ്റ് ചെയ്തത്. ഇത്തരം അവകാശവാദങ്ങള്‍ ആര്‍എസ്എസ് നേതൃത്വം പരസ്യമാക്കിയിട്ടും പ്രണബ് മുഖര്‍ജിയുടെ ഓഫീസ് പരിപാടിയെ കുറിച്ച് പ്രതികരിച്ചിട്ടില്ല.

ഗാന്ധിവധത്തിന്റെ ഉത്തരവാദി ആര്‍എസ്എസാണെന്ന കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുലിന്റെ പ്രസ്താവനയ്‌ക്കെതിരെ ആര്‍എസ്എസിന്റെ അപകീര്‍ത്തിക്കേസില്‍ കോടതിനടപടി തുടരുന്നതിനിടെ പ്രണബ് ആര്‍എസ്എസ് ആസ്ഥാനത്ത് എത്തുന്നത് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു.

രാഷ്ട്രപതിയായിരിക്കെ പ്രണബ് മുഖര്‍ജി മോഹന്‍ ഭാഗവതിനെ രാഷ്ട്രപതി ഭവനിലേക്ക് ക്ഷണിച്ച് വിരുന്നു നല്‍കിയിരുന്നു. ഇന്ത്യയുടെ ചരിത്രത്തില്‍, ആര്‍എസ്എസ് തലവന് രാഷ്ട്രപതി ഭവനില്‍ വിരുന്നുനല്‍കിയ ആദ്യസംഭവമായിരുന്നു അത്.

ആര്‍എസ്എസിന്റെ അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് ആധികാരികത നല്‍കുന്ന നീക്കത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് അന്നുയര്‍ന്നത്. ഇരുവരും നിരവധിതവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. പ്രണബ് മുഖര്‍ജിയെ മോഹന്‍ ഭാഗവത് ഫോണില്‍ വിളിച്ച് ദീപാവലി ആശംസ നേര്‍ന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News