പ്രാണനെപ്പോലെ ചേര്‍ത്തുപിടിച്ച ആ ഷര്‍ട്ടിന് സ്നേഹത്തിന്‍റെ കണ്ണീരുപ്പുണ്ട്; പ്രിയതമന് നീനു അന്ത്യ യാത്രാമൊഴിയേകിയത് ആ നീല ഷര്‍ട്ടുമായി

പ്രിയതമന് നീനു അന്ത്യയാത്രാമോ‍ഴിയേകിയത് ആ നീല ഷര്‍ട്ട് കയ്യില്‍കരുതി. പ്രാണനെപ്പോലെ ചേര്‍ത്തുപിടിച്ച ആ ഷര്‍ട്ടിന് അതി വൈകാരിതയുടെ കണ്ണീരുപ്പുണ്ട്.

കെവിന്‍റെ അന്ത്യയാത്രയിലുടനീളം അവള്‍ നെഞ്ചോടടുക്കിപ്പിടിച്ച ഒരു ഷര്‍ട്ടുണ്ട്. ഒരു നീലഷര്‍ട്ട്. അവരുടെ പ്രണയത്തിന്‍റെ വ‍ഴിത്താര ബന്ധുക്കളുടെ ദുരഭിമാനത്തിനു മുന്നിൽ മുറിഞ്ഞുപോയതിന്‍റെ ഹൃദയഭേദക കാഴ്ചയായിരുന്നു നീനു.

നട്ടാശേരിയിലെ വീട്ടിൽനിന്ന് കെവിന്റെ മൃതദേഹം സംസ്കാരചടങ്ങിന് കൊണ്ടുപോകുമ്പോൾ അലമുറയിട്ട് യാത്രാമൊഴി നേരുന്ന ഭാര്യ നീനു. കെവിന്റെ പിതാവ് ജോസഫ് ജേക്കബിന്റെ പിന്നിൽ
ആ നീല ഷർട്ട് നെഞ്ചോട് ചേർത്താണ് നീനു നിന്നത്. രജിസ്റ്റർ വിവാഹം നടക്കുമ്പോൾ ഇടാൻ വാങ്ങിയ പുതിയ നീല ഷർട്ടായിരുന്നു അത്. ആ ഷർട്ട് കെവിൻ ധരിച്ചിരുന്നില്ല.

മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോകുന്നതിന് മുന്നോടിയായി അന്ത്യകർമങ്ങൾക്കിടയിൽ കരഞ്ഞുതളർന്ന നീനുവിന്റെ കൈയിൽ ആ ഷർട്ട് കാണാമായിരുന്നു. മൃതദേഹം വീട്ടിലെത്തിച്ചത് മുതൽ വിലാപയാത്രയിലും സംസ്കാരം നടന്ന ഗുഡ് ഷെപ്പേഡ് ദേവാലയത്തിലും നീനു ആ ഷർട്ട് ഒപ്പം കരുതിയിരുന്നു.

മരണമറിഞ്ഞതു മുതൽ നീനുവിന് ആശ്വാസമായി ഒപ്പമുണ്ടായിരുന്ന കെവിന്റെ പിതാവ് ജോസഫും അന്ത്യനിമിഷങ്ങളിൽ നിയന്ത്രണംവിട്ടതോടെ കോട്ടയം നട്ടാശേരി വട്ടപ്പാറ വീട് കണ്ണീരിലമർന്നു.
മൃതദേഹത്തിലേക്ക് വീണുകിടന്ന് കരഞ്ഞ നീനുവിനെ ആശ്വസിപ്പിക്കാൻ ഏറെ പണിപ്പെടേണ്ടിവന്നു.

കെവിന്റെ മാതാവ് മേരിയുടെയും സഹോദരി കൃപയുടെയും ശബ്ദം അലമുറകളായി. ഇത് കണ്ടുനിന്ന കണ്ണുകളെല്ലാം നനഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here