ത്രിതല പഞ്ചായത്ത്‌ ഉപതെരഞ്ഞെടുപ്പിലും എൽഡിഎഫിന്‌ ഉജ്ജ്വല വിജയം

കൊച്ചി: ചെങ്ങന്നൂരിലെ ചരിത്ര വിജയത്തിന്‌ പിറകെ ത്രിതല പഞ്ചായത്ത്‌ ഉപതെരഞ്ഞെടുപ്പിലും എൽഡിഎഫിന്‌ വൻ മുന്നേറ്റം.സംസ്‌ഥാനത്തെ വിവിധ ജില്ലകളിലായി തെരഞ്ഞെടുപ്പ്‌ നടന്ന 19 വാർഡിൽ 12ഉം എൽഡിഎഫ്‌ നേടി. 35 വർഷമായി കോൺഗ്രസിന്റെ കൈവശമുണ്ടായിരുന്ന വിളപ്പിൽശാല കരുവിലാഞ്ചേരി വാർഡടക്കം മൂന്ന്‌ വാർഡുകൾ യുഡിഎഫിൽനിന്നും പിടിച്ചെടുത്താണ്‌ മിന്നുന്ന നേട്ടം കരസ്‌ഥമാക്കിയത്‌. നിലനിർത്തിയ വാർഡുകളിൽ ഭൂരിപക്ഷം ഉയർത്താനും എൽഡിഎഫിനായി.

തിരുവനന്തപുരം വിളപ്പിൽശാല പഞ്ചായത്തിലെ കരുവിലാഞ്ചി വാർഡ്‌ എൽഡിഎഫ്‌ യുഡിഎഫിൽനിന്നും പിടിച്ചെടുത്തു. 518 വോട്ടിന്റെ ഭൂരിപക്ഷത്തിന‌് കോൺഗ്രസിലെ വിജയകുമാറിനെ സിപിഐ എമ്മിലെ ആർ എസ‌് രതീഷ്‌ പരാജയപ്പെടുത്തിയത‌്.

35 വർഷമായി കോൺഗ്രസിന്റെ കൈവശമുണ്ടായിരുന്ന വാർഡാണ‌് സിപിഐ എം പിടിച്ചെടുത്തത‌്. കോൺഗ്രസ‌് അംഗത്തിന്റെ മരണത്തെത്തുടർന്നാണ‌് ഉപതെരഞ്ഞെടുപ്പ‌് വേണ്ടി വന്നത‌്. കൊല്ലം കോർപ്പറേഷനിലെ അമ്മൻനട എൽഡിഎഫ്‌ നിലനിർത്തി.സിപിഐ എമ്മിലെ ചന്ദ്രികാദേവി വിജയിച്ചു.242 വോട്ടിനാണ്‌ ജയിച്ചത്‌.

കൊല്ലം ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിലെ ചാത്തന്നൂർ വടക്ക് വാർഡിൽ സിപിഐ എമ്മിലെ ആർ എസ്‌ ജയലക്ഷ്‌മി 1581 വോട്ടിന്‌ വിജയിച്ചു.  പത്തനംതിട്ട ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് വാര്‍ഡില്‍ 3 ഇടത്തും എല്‍ഡിഎഫ് വിജയിച്ചു.

രണ്ടിടത്ത് യുഡിഎഫ് വിജയിച്ചു. യുഡിഎഫ് സിറ്റിങ് സീറ്റുകളായ രണ്ട് വാര്‍ഡുകള്‍ എല്‍ഡിഎഫ് പിടിച്ചെടുക്കുകയാണ് ചെയ്തത്. കോഴഞ്ചേരി മല്ലപ്പുഴശ്ശേരി പഞ്ചായത്തിലെ ഓന്തേക്കാട് വടക്ക്, ഓന്തേക്കാട്, കുഴിക്കാല കിഴക്ക് , റാന്നി അങ്ങാടി കരിങ്കുറ്റിയ്ക്കല്‍ എട്ടാം വാര്‍ഡ്, പന്തളം തെക്കേകര പൊങ്ങലടി 12ാം വാര്‍ഡില്‍ എന്നിവിടങ്ങളിലായിരുന്നു ഉപതെരഞ്ഞെടുപ്പ്.

പന്തളം പൊങ്ങലടി വാർഡിൽ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍ വിജയിച്ചു. 130 വോട്ടുകള്‍ക്കായിരുന്നു വിജയം. ആകെ പോള്‍ ചെയ്ത 862 വോട്ടില്‍ 400 വോട്ടുകള്‍ എല്‍ഡിഎഫ് നേടി. ശാലിനിയായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി (270 വോട്ട്).

ബിജെപി സ്ഥാനാര്‍ത്ഥിയായി അനീഷും(94) , കെ ആര്‍ സുനിലെന്ന സ്വതന്ത്രനു (98) മായിരുന്നു മല്‍സരരംഗത്തുണ്ടായിരുന്നത് . പൊങ്ങലടി വാര്‍ഡ് അംഗം മധുസൂദനന്‍ മാര്‍ച്ചില്‍ മരിച്ചതിനെത്തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

റാന്നി അങ്ങാടി കരിങ്കുറ്റിയ്ക്കല്‍ എട്ടാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ദീപാ സജി എട്ട് വോട്ടുകള്‍ക്ക് വിജയിച്ചു. മിനി ജോസ് ആയിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി. എട്ടാംവാര്‍ഡിലെ എല്‍ഡിഎഫ് മെമ്പര്‍ വിദേശത്തേയ്ക്ക് പോയപ്പോഴാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

മലപ്പുഴശ്ശേരി പഞ്ചായത്തില്‍ ഓന്തേകാട് വടക്ക്, ഓന്തേകാട്, കുഴിക്കാല വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത് .മൂന്ന് വാര്‍ഡുകളില്‍ രണ്ടിടത്ത് സിപിഐ എം സ്ഥാനാര്‍ഥികള്‍ വിജയിച്ചു. നാലാം വാര്‍ഡില്‍ (ഓന്തേകാട്) സിപിഐ എമ്മിലെ ഉഷാകുമാരി 165 വോട്ടുകള്‍ക്ക് വിജയിച്ചു.

ഒന്‍പതാം വാര്‍ഡില്‍ (കുഴിക്കാല) ശാലിനി അനില്‍ കുമാര്‍ 42 വോട്ടുകള്‍ക്ക് വിജയിച്ചു. ഓന്തേക്കാട് വടക്ക് വാര്‍ഡില്‍ യുഡിഎഫിലെ ടി കെ എബ്രഹാം വിജയിച്ചു.ഇവിടെ യുഡിഎഫ് സീറ്റ് നിലനിര്‍ത്തി.

35 വോട്ടുകള്‍ക്കായിരുന്നു വിജയം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഈ വാര്‍ഡുകളില്‍ വിജയിച്ച പ്രതിനിധികളെ ഇലക്ഷന്‍ കമ്മീഷന്‍ അയോഗ്യരാക്കുകയും ഹൈക്കോടതി ഇത് ശരിവക്കുകയും ചെയ്തതോടെയാണ് വീണ്ടും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. 13 അംഗ പഞ്ചായത്തില്‍ നിലവില്‍ 10 പേര്‍ മാത്രമാണുള്ളത്. എല്‍ഡിഎഫിന്റെ ഭരണമാണ് ഇവിടെ നിലനില്‍ക്കുന്നത്.

ഇടുക്കി കട്ടപ്പന നഗരസഭയിലെ വെട്ടിക്കുഴക്കവല ഡിവിഷനിലും യുഡിഎഫ്‌ വിജയിച്ചു.യുഡിഎഫിലെ സണ്ണിചെറിയാൻ 119 വോട്ടിന്‌ വിജയിച്ചു. നിലവിൽ എൽഡിഎഫ്‌ വാർഡായിരുന്നു. മരിച്ച എല്‍ഡിഎഫ് അംഗത്തിന്റെ സഹോദരനായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി.

എറണാകുളം പള്ളിപ്പുറം സാമൂഹ്യ സേവാ സംഘം വാർഡിൽ യുഡിഎഫിലെ ഷാരോൺ വിജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ വിജയിച്ച വാർഡാണിത്‌.

പാലക്കാട് കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്തിലെ കോട്ടായി വാർഡ് എൽഡിഎഫ്‌ നിലനിർത്തി: സിപിഐഎമ്മിലെ എം ആർ ജയരാജ്‌ 1403 വോട്ടിനാണ്‌ വിജയിച്ചത്‌.

പാലക്കാട് ചെർപ്പുളശ്ശേരി നഗരസഭയിലെ നിരപ്പറമ്പ് ഡിവിഷൻ എൽഡിഎഫ്‌ നിലനിർത്തി. സിപിഐ എമ്മിലെ ഷാജി പാറക്കൽ 263 വോട്ടിനാണ്‌ വിജയിച്ചത്‌.

മലപ്പുറം പോത്തുകല്ല് പഞ്ചായത്തിലെ പോത്തുകല്ല് വാർഡിൽ യുഡിഎഫിലെ സി എച്ച്‌ സുലൈമാൻ ഹാജി വിജയിച്ചു. 167 വോട്ടിനാണ്‌ വിജയിച്ചത്‌. സിപിഐ എം അംഗമായിരുന്ന സുലൈമാൻ ഹാജി രാജിവെച്ച്‌ യുഡിഎഫിനൊപ്പം ചേർന്ന്‌ വീണ്ടും മൽസരിക്കുകയായിരുന്നു.

മലപ്പുറം മഞ്ചേരി നഗരസഭയിലെ പാലക്കുളം വാർഡ്‌ യുഡിഎഫ്‌ നിലനിർത്തി . കെ വേലായുധൻ 119 വോട്ടിനാണ്‌ വിജയിച്ചത്‌.

കോഴിക്കോട്‌ ഉള്ള്യേരി പഞ്ചായത്തിലെ പുത്തഞ്ചേരി വാർഡിൽ സിപിഐ എമ്മിലെ രമ കൊട്ടാരത്തിൽ വിജയിച്ചു. 274 വോട്ടിന്‌ വിജയിച്ച്‌ വാർഡ്‌ നിലനിർത്തി.

കൊയിലാണ്ടി നഗരസഭ പന്തലായിനി വാർഡിൽ സിപിഐ എമ്മിലെ വി കെ രേഖ 351 വോട്ടിന്‌ ജയിച്ചു വാർഡ്‌ നിലനിർത്തി.

കണ്ണൂരിൽ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് സീറ്റുകളിൽ രണ്ട് സീറ്റ് എൽഡിഎഫും ഒരു സീറ്റ് യുഡിഎഫും നിലനിർത്തി. ഇരിട്ടി നഗരസഭയിലെ ആട്ട്യാലത്ത് സിപിഐ എമ്മിലെ കെ അനിത ആർഎസ്‌പിയിലെ രത്നാമണിയെ 253 വോട്ടിന് പരാജയപ്പെടുത്തി.

പാപ്പിനിശേരി പഞ്ചായത്തിലെ ധർമകിണർ വാർഡിൽ സിപിഐ എമ്മിലെ എം സീമ 478 വോട്ടിന് കോൺഗ്രസിലെ കെ കുട്ടികൃഷ്ണനെ തോൽപിച്ചു. ഉളിക്കൽ പഞ്ചായത്തിലെ കതുവാപറമ്പ് വാർഡാണ് യുഡിഎഫ് നിലനിർത്തിയത്. കോൺഗ്രസിലെ ജെസി ജയിംസാണ് വിജയിച്ചത്. എൽഡിഎഫ് സ്വതന്ത്രയായ മറിയാമ്മ ബെന്നിയേക്കാൾ 288 വോട്ട് കൂടുതൽ ലഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News