കെവിന്‍ കൊലപാതകം: കണ്ടെത്താനുള്ളത് നീനുവിന്‍റെ മാതാവ് രഹ്നയെ; പുതിയ വിവരങ്ങള്‍ ഇങ്ങനെ

കെവിന്‍ കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായി. വെള്ളിയാഴ്ച്ച രാത്രിയോടെ പാലക്കാട്, പുനലൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് അഞ്ചുപേര്‍ കൂടി കസ്റ്റഡിയിലായത്. അതേസമയം നീനുചാക്കോയുടെ മാതാവ് രഹ്നയെയാണ് കണ്ടെത്താനുള്ള ശ്രമം പോലീസ് ഊര്‍ജ്ജിതമാക്കി.

കെവിനെ തട്ടികൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന ഷാനു, ഷിനു,വിഷ്ണു എന്നിവര്‍ പാലാക്കാട് പുതുനഗരം പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്.

തമിഴ്‌നാട് പൊള്ളാച്ചിക്ക് സമീപം അബ്രാംപാളയത്ത് ഇവര്‍ ഒളിവില്‍ കഴിയുകയായിരുന്നു. അതിനിടെ സമീപത്തെ എടിഎം കൗണ്ടറില്‍ നിന്നും പണം പിന്‍വലിച്ചതോടെ ലഭിച്ച സുചനകളുടെ അടിസ്ഥാനത്തില്‍ ഇവര്‍ താമസിച്ച ലോഡ്ജ് കണ്ടെത്തി.

പോലീസ് പിന്‍തുടരുന്നുണ്ടെന്ന് അറിഞ്ഞ് പ്രതികള്‍ ബസ് മാര്‍ഗം പാലക്കാട് പുതുനഗരം പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. എന്നാല്‍ ഇടമണ്‍ സ്വദേശികളായ റമീസ് , ഫസല്‍ എന്നിവരെ പുനലൂരില്‍ നിന്ന് പൊലീസ് പിടികൂടുകയായിരുന്നു. പ്രതികളെ കോട്ടയത്തെത്തിച്ചു ചോദ്യം ചെയ്ത് വരികയാണ്. ഇതോടെ കേസില്‍ മുഴുവന്‍ പ്രതികളും പിടിയിലായി.

അതേസമയം നീനുചാക്കോയുടെ മാതാവ് രഹ്നയെയാണ് ഇനി കണ്ടെത്താനുള്ളത്. ഇവരാണ് കെവിനെ തട്ടികൊണ്ടുപോകാനെത്തിയവര്‍ക്ക് അനീഷിന്റെ വീട് കാണിച്ചുകൊടുത്തത്.

നിലവില്‍ രഹ്നയെ കേസില്‍ പ്രതിചേര്‍ത്തിട്ടില്ലെങ്കിലും ഇതിനുള്ള സാധ്യത പോലീസ് തള്ളിയിട്ടുമില്ല. സംഭവം നടന്നതിന് ശേഷം രഹ്ന ഒളിവിലാണ്. പിടിയിലായ പ്രതികളെയും കൊണ്ട് തെളിവെടുപ്പ് നടത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here