തിരുവനന്തപുരം: പിജെ കുര്യന് രാജ്യസഭ സീറ്റ് നല്‍കരുതെന്ന ആവശ്യമായി കോണ്‍ഗ്രസിലെ യുവ നേതാക്കള്‍ രംഗത്ത്. പി.ജെ. കുര്യൻ മാറി നിൽക്കണമെന്ന് റോജി എം. ജോണ്‍ എംഎൽഎയും രാജ്യസഭയെ വൃദ്ധ സദനമാക്കരുതെന്ന് ഹെബി ഈഡനും ആവശ്യപ്പെട്ടു.
മരണം വരെ പാർലമെന്റിലോ അസംബ്ലിയിലോ ഉണ്ടാവണമെന്ന് നേർച്ചയുള്ള ചില നേതാക്കളാണ് പാർട്ടിയുടെ ശാപമെന്നും റോജി പറഞ്ഞു. രാജ്യസഭയിൽ മൂന്ന് ടേം പൂർത്തിയാക്കുന്ന, നേരത്തെ ആറ് തവണ ലോക്സഭയിലും അംഗമായിട്ടുള്ള ശ്രീ പി.ജെ.കുര്യൻ പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്ന് വിടവാങ്ങുന്നതിനായി ഈ അവസരത്തെ ഔചിത്യപൂർവ്വം ഉപയോഗപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
പകരമായി പുതുമുഖങ്ങൾക്കും യുവാക്കൾക്കും ഇതുവരെ പാർലമെന്ററി അവസരങ്ങൾ ലഭിച്ചിട്ടില്ലാത്തവർക്കും പരിഗണന നൽകാനാണ് ഇത്തവണ കോൺഗ്രസ് നേതൃത്ത്വം ശ്രദ്ധിക്കേണ്ടതെന്നും ബല്‍റാം പറയുന്നു.
സ്ഥാനമാനങ്ങൾ തറവാട്ടു വകയോ ഫിക്സഡ് ഡെപ്പോസിറ്റോ അല്ല. കാലത്തിന്റെ ചുവരെഴുത്തുകൾ വായിക്കാതെ പോവരുത്. യുവത്വത്തിന്റെ പ്രസരിപ്പിൽ വിളിച്ചിരുന്ന മുദ്രാവാക്യങ്ങൾ മറക്കരുത്.
നിങ്ങൾക്കു ശേഷവും കോൺഗ്രസ് ഉണ്ടാവേണ്ടത് ഈ നാടിന്റെ ആവശ്യമാണെന്ന് ഷാഫി പറമ്പിലും പ്രതികരിച്ചു. എടുക്കേണ്ട തീരുമാനങ്ങൾ സമയത്തെടുക്കണം.
ആരെയും പിണക്കാത്ത ബാലൻസിങ്ങ് അല്ല പ്രതിസന്ധികളിൽ പാർട്ടിക്ക് ആവശ്യമെന്നും ഷാഫി പറമ്പില്‍ പ്രതികരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here