കുക്കറെടുത്ത് തലക്കടിച്ചു; മൃതദേഹം ബാഗിലാക്കി കത്തിച്ചു; കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന് പിന്നിലെ എട്ടുവര്‍ഷത്തെ പ്രണയവഞ്ചനയുടെ കൊടും ക്രൂരതയിങ്ങനെ

കോട്ടയത്തു നിന്ന് മൂന്ന് മാസം മുമ്പ് കാണാതായ ജസ്നയുടേതെന്ന് സംശയിച്ച പൊക്കിഷയുടെ കത്തിക്കരിഞ്ഞ മൃതദേഹത്തിന് പിന്നില്‍ ഞെട്ടിക്കുന്ന കഥകള്‍.  തമി‍ഴ്നാട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന് പിന്നില്‍ പ്രണയവഞ്ചനയുടെ കൊടും ക്രൂരതയാണ് പുറത്ത് വരുന്നത്.  ചെന്നൈ-തിരുച്ചിറപ്പള്ളി ദേശീയ പാതയിലെ പഴവേലിയിലാണ് പൊക്കിഷയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

തമി‍ഴ്നാട് അണ്ണാനഗര്‍ സ്വദേശിയാണ് മരിച്ച പൊക്കിഷ. പൊക്കിഷയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തമി‍ഴ്നാട് പൊലീസ് മനുഷ്യ മനസാക്ഷിയെ  ഞെട്ടിക്കുന്ന സംഭവങ്ങള്‍ കണ്ടെത്തിയത്.

എട്ടുവര്‍ഷത്തെ പ്രണയജീവിത്തിനൊടുവില്‍ കാമുകന്‍ പൊക്കിഷയ്ക്ക് സമ്മാനം നല്‍കിയത് അവളുടെ ജീവന്‍ എടുത്തായിരുന്നു.  എംജിആര്‍ നഗര്‍ സ്വദേശി ബാലമുരുകനും പൊക്കിഷയും 8 വര്‍ഷത്തെ പ്രണയമായിരുന്നു. എന്നാല്‍ ബാലമുരുകന്‍ മറ്റൊരു യുവതിയെ വിവാഹം ചെയ്തു. എട്ടുമാസം പ്രായമുള്ള കുട്ടിയുമുണ്ട്.

സ്വകാര്യ ഫാര്‍മസി ജീവനക്കാരനായ ബാലമുരുകന്‍ സംഭവ ദിവസം പൊക്കിഷയെ വീട്ടിലേക്ക് വിളിച്ചു. ജോലിക്കു പോകുന്നുവെന്ന വ്യാജേന വീട്ടില്‍ നിന്നിറങ്ങിയ പൊക്കിഷ കാമുകന്‍റെ അടുത്ത് എത്തി. വീട്ടില്‍ നിന്ന് ഇരുവരും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടശേഷം തന്നെ വിവാഹം ക‍ഴിക്കണമെന്ന് പൊക്കിഷ ആവശ്യപ്പെട്ടു. ഇത് ബാലമുരുകനെ ചൊടിപ്പിച്ചു.

തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലെത്തിയത്. വീട്ടിലുണ്ടായ കുക്കറുകൊണ്ട് പൊക്കിഷയുടെ തല തല്ലി പ്പൊട്ടിക്കുകയും തുടര്‍ന്ന് മൃതദേഹം ചാക്കിലാക്കി ചെങ്കല്‍പ്പെട്ടിലെത്തിച്ച് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി.

എന്നാല്‍ മൃതദേഹം പൂര്‍ണമായും കത്തിക്കരിയാത്തതിനാല്‍ പൊക്കിഷയുടെ ബന്ധുക്കള്‍ തിരിച്ചറിയുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബാലമുരുകന്‍റെ സാന്നിധ്യം കണ്ടെത്തുകയും ചെയ്തു. പൂര്‍വ്വ കാമുകന്‍റെ കെണിയില്‍ പൊക്കിഷയ്ക്ക് സ്വന്തം ജീവന്‍ നഷ്ടമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here