‘ഒരിക്കല്‍ നിങ്ങളും വൃദ്ധരാകുമെന്ന് ഓര്‍ക്കണം’; കോണ്‍ഗ്രസ് യുവ എംഎല്‍എമാരോട് വയലാര്‍ രവി; കലഹം രൂക്ഷമാകുന്നു

ദില്ലി: പി.ജെ കുര്യന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം ചൊല്ലി കോണ്‍ഗ്രസിലെ കലഹം രൂക്ഷമാകുന്നു.

കുര്യന് വീണ്ടും രാജ്യസഭാ സീറ്റ് നല്‍കരുതെന്നാവശ്യപ്പെട്ട യുവ നിരയെ തള്ളി വയലാര്‍ രവി രംഗത്ത് എത്തി. കുര്യന്‍ ഒരു ദിവസം രാവിലെ ഉണ്ടായ നേതാവല്ലെന്ന് ഓര്‍ക്കണമെന്ന് വയലാര്‍ രവി പീപ്പീള്‍ ടിവിയോട് പറഞ്ഞു.

ചെങ്ങനൂര്‍ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ആരംഭിച്ച തര്‍ക്കം ദില്ലിയിലേയ്ക്കും വ്യാപിക്കുകയാണ്.

പിജെകുര്യനെ രാജ്യസഭയിലേയ്ക്ക് അയക്കുന്നതിനെ എതിര്‍ക്കുന്ന യുവ എം.എല്‍.എമാരായ വി.ടി ബല്‍റാം, അനില്‍ അക്കര, ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍, റോജി എം ജോണ്‍ എന്നിവരെ തള്ളി മുതിര്‍ന്ന അംഗവും രാജ്യസഭ എം.പിയുമായ വയലാര്‍ രവി രംഗത്ത് എത്തി.

വിമര്‍ശിക്കുന്ന യുവാക്കളും വൃദ്ധരാകുമെന്ന് ഓര്‍ക്കണമെന്ന് പറഞ്ഞ വയലാര്‍ രവി, പി.ജെ കുര്യന്‍ ഒരു ദിവസം രാവിലെ വന്നയാളല്ലന്നും ചൂണ്ടികാട്ടി.

വിദേശത്തുള്ള രാഹുല്‍ഗാന്ധി തിരിച്ചെത്തിയാലുടന്‍ യുവനേതാക്കള്‍ രാജ്യസഭ സീറ്റ് ആവശ്യപ്പെട്ട് കാണും.

അതേസമയം, കെ.ിസിസി അധ്യക്ഷസ്ഥാനത്തിന് വേണ്ടിയുള്ള ശ്രമങ്ങള്‍ വിവിധ നേതാക്കള്‍ ആരംഭിച്ചിട്ടുണ്ട്. കെ.മുരളീധരനും, മുല്ലപ്പള്ളി രാമചന്ദ്രനും സാധ്യത ലിസ്റ്റിലുണ്ട്.

കഴിഞ്ഞ ദിവസം ചൈന യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ കെ.മുരളീധരന്‍ ദില്ലിയില്‍ എ.കെ ആന്റണിയുമായി കൂടിക്കാഴ്ച്ച നടത്തി.

ദേശീയ തലത്തില്‍ സംഘടന തിരഞ്ഞെടുപ്പ് വിജയകരമായി പൂര്‍ത്തിയാക്കിയ മുല്ലപ്പള്ളി രാമചന്ദ്രനും കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തിന് വേണ്ടി അവകാശവാദം ഉന്നയിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here