എടപ്പാള്‍ തിയേറ്റര്‍ പീഡനം: തിയേറ്റര്‍ ഉടമ അറസ്റ്റില്‍; സിസി ടിവി ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന് പൊലീസ്

മലപ്പുറം: എടപ്പാളിലെ തിയേറ്ററില്‍ ബാലിക പീഡനത്തിനിരയായ സംഭവത്തില്‍ തിയേറ്റര്‍ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ ഉടമ സതീഷിനെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി.

കുറ്റകൃത്യം പൊലീസിനെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയതിനും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനുമാണ്് സതീഷിനെതിരെ കേസെടുത്തത്.

ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കേസില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെയും പോലിസ് ചോദ്യം ചെയ്യും.

സംഭവത്തില്‍ കേസെടുക്കുന്നതിനാവശ്യമായ വിവരങ്ങളോ സിസി ടിവി ദൃശ്യങ്ങളോ പൊലീസ് ആവശ്യപ്പെട്ടിട്ടും കൈമാറിയില്ലെന്നും കേസുണ്ട്.

തിയേറ്റര്‍ ഉടമയും ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരും ചേര്‍ന്ന് കേസൊതുക്കാന്‍ പണമാവശ്യപ്പെട്ടുവെന്ന് ഒന്നാംപ്രതി തൃത്താല സ്വദേശി മൊയ്തീന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.

ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരുടെയും തിയേറ്റര്‍ ഉടമയുടെയും ഫോണ്‍കോളുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. സിനിമ നടക്കുന്ന സമയത്ത് മൊയ്തീന്‍ പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് ശേഷമായിരുന്നു പ്രതികള്‍ പിടിയിലായത്.

കേസെടുക്കാന്‍ വൈകിയെന്നാരോപിച്ച് ചങ്ങരംകുളം എസ്‌ഐക്കെതിരെ നടപടിയെടുക്കുകയും ചെയ്തു.

കേസെടുക്കാനാവശ്യമായ വിവരങ്ങള്‍ കൈമാറിയില്ലെന്ന് തെളിഞ്ഞതോടെ ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരും സംശയത്തിന്റെ നിഴലിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here