കെവിന്‍ വധം: പൊലീസ് അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്ന് പിതാവ്; മാനസികരോഗത്തിന് ചികിത്സ തേടിയിട്ടുണ്ടെന്ന ആരോപണം നിഷേധിച്ച് ഭാര്യ നീനു

കോട്ടയം: കെവിന്‍ വധക്കേസില്‍ ഇപ്പോള്‍ നടക്കുന്ന പൊലീസ് അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്ന് പിതാവ് രാജന്‍.

കെവിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്നാവശ്യപ്പട്ടത് താന്‍ തന്നെയാണെന്നും കോട്ടയം മെഡിക്കല്‍ കോളജിനോടുള്ള വിശ്വാസവും അടുപ്പവും സൗകര്യവുമാണ് ഈ തീരുമാനത്തിന് പിന്നിലെന്നും കെവിന്റെ പിതാവ് രാജന്‍ പീപ്പിള്‍ ടിവിയോട് പറഞ്ഞു.

കെവിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാനാവശ്യപ്പെട്ടത് ബന്ധുക്കളെല്ലെന്നും ചട്ടം ലംഘിച്ചാണ് പോസ്റ്റുമോര്‍ട്ടം നടത്തിയതെന്നുമുള്ള ആരോപണങ്ങള്‍ ഉയരുമ്പോഴാണ് കെവിന്റ പിതാവ് രാജന്റെ ഈ വെളിപ്പെടുത്തല്‍.

കേസില്‍ സിബിഐ അന്വേഷണം വേണമെന്ന വാദങ്ങള്‍ ഉയരുമ്പോള്‍ ഇപ്പോള്‍ നടക്കുന്ന പൊലീസ് അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും മികച്ച ഉദ്യോഗസ്ഥര്‍ തന്നെയാണ് കേസ് അന്വേഷിക്കുന്നതെന്നും രാജന്‍ പ്രതികരിച്ചു.

തന്നും അമ്മ രഹ്നയും മാനസിക രോഗത്തിന് ചികിത്സ തേടിയിട്ടുണ്ടെന്ന ആരോപണം നിഷേധിച്ച് കെവിന്റെ ഭാര്യ നീനു രംഗത്തെത്തി.

കെവിന്‍ വധക്കേസില്‍ കേസ് അട്ടിമറിക്കാനാണ് പ്രതിഭാഗം കോടതിയില്‍ ഇത്തരം ആരോപണം ഉന്നയിച്ചതെന്ന് നീനു വ്യക്തമാക്കി.

അതേസമയം, അറസ്റ്റിലായ പ്രതികളെ കോട്ടയം എസ്പി ഓഫിസിലെത്തിച്ച് തിരിച്ചറിയല്‍ പരേഡ് നടത്തി. തട്ടികൊണ്ടുപോകുമ്പോള്‍ കെവിനോടൊപ്പമുണ്ടായിരുന്ന ബന്ധു അനീഷ് പ്രതികളെ തിരിച്ചറിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here