കോൺഗ്രസ്സ് നേതാവ് കെ സുധാകരനെതിരെ ഗുരുതര ആരോപണങ്ങളുമായി കണ്ണൂർ ഡി സി സി ജനറൽ സെക്രട്ടറി പ്രദീപ് വട്ടിപ്രം.സുധാകരൻ ബി ജെ പി നേതൃത്വവുമായി ചർച്ച നടത്തിയെന്നും രാജ്യസഭാ സീറ്റും കേന്ദ്ര സഹമന്ത്രി സ്ഥാനവും ആവശ്യപ്പെട്ടു എന്നും പ്രദീപ് വട്ടിപ്രം ആരോപിച്ചു.
ഡി സി സി ഓഫീസ് നിർമാണത്തിനായി പിരിച്ച കോടിക്കണക്കിന് രൂപ സുധാകരൻ മുക്കിയെന്നും ഡി സി സി ജനറൽ സെക്രട്ടറി പറഞ്ഞു.ഇക്കാര്യങ്ങളിൽ പ്രതിഷേധിച്ച് ഡി സി സി ജനറൽ സെക്രട്ടറി സ്ഥാനം പ്രദീപ് വട്ടിപ്രം രാജി വച്ചു.
കണ്ണൂരിലെ കോൺഗ്രസിന്റെ പ്രമുഖ നേതാവും ഡി സി സി ജനറൽ സെക്രട്ടറിയും ആയ പ്രദീപ് വട്ടിപ്രമാണ് സുധാകരനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയത്.ഡി സി സി ഓഫീസ് നിർമാണ ഫണ്ടുമായി ബന്ധപ്പെട്ട അഴിമതി ആരോപണമാണ് സുധാകരനെതിരെ പ്രധാനമായും ഉന്നയിച്ചത്.അഞ്ചു വർഷത്തിന് മുൻപേ പൊളിച്ചു മാറ്റിയ ഡി സി സി ഓഫീസ് ഇതുവരെ പുനർ നിർമിച്ചില്ല. ഇതിനായി വിദേശത്ത് നിന്ന് ഉൾപ്പെടെ പിരിച്ച കോടിക്കണക്കിന് രൂപ സുധാകരൻ സ്വന്തം കീശയിൽ ആക്കിയെന്ന് പ്രദീപ് വട്ടിപ്രം പറഞ്ഞു.
ബി ജെ പി നേതൃത്വവുമായി ചർച്ച നടത്തിയ കെ സുധാകരൻ രാജ്യസഭ അംഗത്വവും കേന്ദ്ര സഹ മന്ത്രി സ്ഥാനവും ആവശ്യപ്പെട്ടു.
ബി ജെ പി യുമായി വിലപേശൽ വിജയിക്കാതെ വന്നതിലാണ് സുധാകരൻ ഇപ്പഴും കോൺഗ്രസിൽ തുടരുന്നത്.കണ്ണൂർ ജില്ലയിൽ ആർ എസ് എസ് നേതൃത്വവുമായി സുധാകരന് അവിശുദ്ധ കൂട്ട്കെട്ട് ഉണ്ട്.സുധാകരന്റെ നിലപാടിൽ പ്രതിഷേധിച്ച് ഡി സി സി ജനറൽ സെക്രട്ടറി സ്ഥാനം രാജി വെക്കുന്നതായി പ്രഖ്യാപിച്ച പ്രദീപ് വട്ടിപ്രം കോൺഗ്രെസ്സുകാരനായി തന്നെ തുടരുമെന്നും വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here