രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന്; തീരുമാനം ആത്മഹത്യാപരമെന്ന് സുധീരന്‍; ഒരു തവണത്തേക്കുള്ള ധാരണ മാത്രമാണിതെന്ന് ഉമ്മന്‍ചാണ്ടി; തീരുമാനം പുനഃപരിശോധിക്കണമെന്ന് രാഹുല്‍ ഗാന്ധിയോട് യുവ എംഎല്‍എമാര്‍

ദില്ലി: രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന് നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനം.

പി.കെ കുഞ്ഞാലികുട്ടിയുടെ മധ്യസ്ഥതയില്‍ നടത്തിയ നീക്കങ്ങള്‍ക്കൊടുവിലാണ് ഉമ്മന്‍ചാണ്ടിയും, രമേശ് ചെന്നിത്തലയും, ഹസനും രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കാന്‍ തീരുമാനിച്ചത്.

സീറ്റ് കൈമാറ്റത്തിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അനുവാദം നല്‍കി. തുടര്‍ന്ന് കേരള ഹൗസില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ രമേശ് ചെന്നിത്തലയുടെ ആമുഖത്തോടെ ഉമ്മന്‍ചാണ്ടിയാണ് തീരുമാനം പ്രഖ്യാപിച്ചത്.

മുന്നണിയുടെ പൊതുതാത്പര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് നേതാക്കള്‍ വ്യക്തമാക്കി.

അഭിപ്രായവ്യത്യാസങ്ങളുടെ പേരില്‍ കേരള കോണ്‍ഗ്രസ് മുന്നണിയ്ക്ക് പുറത്തായിരുന്നുവെന്നും എന്നാല്‍ ദേശീയതലത്തില്‍ മാണി യുപിഎയ്‌ക്കൊപ്പമായിരുന്നുവെന്നും തീരുമാനം അറിയിച്ചുകൊണ്ട് രമേശ് ചെന്നിത്തല പറഞ്ഞു.

കുഞ്ഞാലിക്കുട്ടിയെ കേരള കോണ്‍ഗ്രസ് എമ്മുമായി അനുരഞ്ജന ചര്‍ച്ചയ്ക്കായി നിയോഗിച്ചിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

മാണിയുടെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ചാണ് തീരുമാനമെന്ന് ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. ഒരു തവണത്തേക്കുള്ള ധാരണ മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫിനെ ശക്തിപ്പെടുത്താനാണ് വിട്ടുവീഴ്ചയെന്ന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍ പറഞ്ഞു.

കോണ്‍ഗ്രസ് അണികളുടെ മനോവീര്യം തകര്‍ക്കുന്ന തീരുമാനമാണിതെന്ന് സുധീരന്‍ പറഞ്ഞു. തീരുമാനം ആത്മഹത്യാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് വിജയിക്കുമെന്നുറപ്പുള്ള രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയത് ഉമ്മന്‍ ചാണ്ടിയുടെ ബുദ്ധിയാണെന്നു പിജെ കുര്യന്‍ പറഞ്ഞു. ആങ്ങള ചത്താലും നാത്തൂന്റെ കണ്ണില്‍നിന്നു ചോര കാണണമെന്നാണ് ചിലരുടെ ആഗ്രഹമെന്നും കുര്യന്‍ പരിഹസിച്ചു.

മണ്ണും ചാരിനിന്നവന്‍ പെണ്ണും കൊണ്ട് പോയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ ആത്മാഭിമാനം അടിയറവ് വെച്ചെന്ന് യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി.

ഇതിനിടെ കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് യുവ എംഎല്‍എമാര്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു.

വിഡി സതീശന്‍, വിടി ബല്‍റാം, അനില്‍ അക്കര, ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍, ശബരിനാഥന്‍ എന്നിവരാണ് കത്ത് നല്‍കിയത്.

സീറ്റ് വേണമെന്ന് നേരത്തെ തന്നെ കേരളാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. പിന്തുണച്ച് മുസ്ലീം ലീഗും രംഗത്തെത്തിയിരുന്നു. ലീഗിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് തീരുമാനമെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News