ലൈഫ് മിഷന് 4,000 കോടിയുടെ വായ്പ അനുവദിച്ച് ഹഡ്‌കോ

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ ഭവനരഹിതര്‍ക്കും വാസയോഗ്യമായ വീടില്ലാത്തവര്‍ക്കും വീട് നിര്‍മ്മിച്ചു നല്‍കുന്നതിനുളള ലൈഫ് പദ്ധതിക്കുവേണ്ടി ഹഡ്‌കോ 4,000 കോടി രൂപ വായ്പ അനുവദിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഗാരന്റിയില്‍ കേരള അര്‍ബന്‍ ആന്റ് റൂറല്‍ ഡവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ മുഖേനയാണ് വായ്പയെടുക്കുന്നത്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ടില്‍ നിന്ന് വായ്പ സംസ്ഥാന സര്‍ക്കാര്‍ തിരിച്ചടയ്ക്കും. വായ്പയുടെ പലിശ സര്‍ക്കാര്‍ തന്നെ വഹിക്കും. വായ്പ വേഗം ലഭ്യമാക്കുന്നതിന് ഹഡ്‌കോ ചെയര്‍മാനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ബന്ധപ്പെട്ടിരുന്നു.

ഈ സാമ്പത്തിക വര്‍ഷം 1.75 ലക്ഷം വീടുകള്‍ നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിട്ടുളളത്. ഇതിനുവേണ്ടി ആദ്യഗഡു ഇതിനകം തന്നെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ കൈമാറിക്കഴിഞ്ഞു. ഹഡ്‌കോ വായ്പ ലഭിച്ചതുകൊണ്ട് സമയബന്ധിതമായി വീടുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും.

മുടങ്ങിക്കിടന്ന 66,000 വീടുകളുടെ നിര്‍മ്മാണം കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലൈഫ് പദ്ധതിയില്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നു. അതില്‍ 71 ശതമാനം പൂര്‍ത്തിയായി. ബാക്കി പൂര്‍ത്തിയാക്കാനുളള നടപടികള്‍ പുരോഗമിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here