ആയിരങ്ങള്‍ക്ക് വിലക്കുറവില്‍ സാധനങ്ങള്‍; കണ്‍സ്യൂമര്‍ഫെഡിന്‍റെ സഹകരണ റംസാന്‍ വിപണികൾ സംസ്ഥാനത്ത് സജീവമായി

കണ്‍സ്യൂമര്‍ഫെഡിന്‍റെ സഹകരണ റംസാന്‍ വിപണികൾ സംസ്ഥാനത്ത് സജീവമായി. വിപണികളുടെ സംസ്ഥാനതല ഉദ്ഘാടനം സഹകരണ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു.

ഈ മാസം13 വരെയാണ് വിപണികൾ ഒരുക്കിയിരിക്കുന്നത്. ഒരു ദിവസം ആയിരം പേര്‍ക്ക് വിലക്കുറവില്‍ സാധനങ്ങള്‍ നൽകുക എന്നതാണ് വിപണിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ഒാരോ ജില്ലാ കേന്ദ്രങ്ങളില്‍ ഒരു വിപണി എന്ന നിലയിലാണ് റംസാന്‍ വിപണി ആരംഭിച്ചിരിക്കുന്നത്. സബ്‌സിഡി വിലയിൽ13 ഇനം സാധനങ്ങള്‍ ജനങ്ങൾക്ക് ലഭിക്കുക.രണ്ടായിരം കോടി രൂപ വിറ്റുവരവുള്ള സ്ഥാപനമായി കണ്‍സ്യൂമര്‍ഫെഡ് മാറിയിട്ടുണ്ടെന്ന്  മന്ത്രി പറഞ്ഞു.

441 സ്റ്റുഡന്റ് മാര്‍ക്കറ്റുകള്‍ ആരംഭിച്ചതിലൂടെ വിപണിയിലെ വന്‍ വിലക്കയറ്റം തടയാനായെന്നും കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം ഉടന്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

50 ശതമാനം വരെ വിലക്കുറവിലാണ് റംസാൻ വിപണിയിൽ സാധനങ്ങള്‍ വില്‍ക്കുന്നത്. ഒരാൾക്ക് അഞ്ച് കിലോ വരെ ജയഅരി ലഭിക്കും. കിലോയ്ക്ക് 25 രൂപയാണ് വില. കുറുവ അരി 25 രൂപ, മട്ട അരി 24, പച്ചരി 23, പഞ്ചസാര 22, വെളിച്ചെണ്ണ 90, ചെറുപയര്‍ 60, കടല 43, ഉഴുന്ന് 58, വന്‍പയര്‍ 45, തുവരപ്പരിപ്പ് 60, മുളക് 67, മല്ലി 65 എന്നിങ്ങനെയാണ് വിപണിയിലെ വില. കോഴിക്കോട് ജില്ലയില്‍ നാലു മൊബൈല്‍ ത്രിവേണി യൂണിറ്റുകളാവും വില്‍പന നടത്തുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here