തുണയായി ജയിലിലെ മലയാളി സഹോദരന്മാര്‍ ഒപ്പമുണ്ടായിരുന്നു; ഏറെ ആശ്വാസമായത്, ഭാര്യ ഇന്ദു; ജയില്‍ ജീവിതത്തെക്കുറിച്ച് അറ്റ്‌ലസ് രാമചന്ദ്രന്‍

ഒരു വലിയ കൊടുമുടിയില്‍ നിന്നും താഴേയ്ക്കുള്ള പതനമായിരുന്നു അറ്റ്‌ലസ് രാമചന്ദ്രന്റേത്.

കടലില്‍ നിന്നും പുറത്തെടുത്ത മത്സ്യത്തെപ്പോലെ പിടയുകയായിരുന്നു താനെന്നാണ് ആ ദിവസത്തെക്കുറിച്ച് അറ്റ്‌ലസ് രാമചന്ദ്രന്‍ ജോണ്‍ ബ്രിട്ടാസിന് നല്‍കിയ എക്‌സ്‌ക്ലൂസിവ് അഭിമുഖത്തില്‍ പറഞ്ഞത്.

ജനങ്ങള്‍, ജന കോടികള്‍ അവര്‍ക്കിടയിലായിരുന്നു താന്‍ അന്നു വരെയും ജീവിച്ചത്. എന്നാല്‍ പെട്ടന്നൊരു ദിവസം എല്ലാം മാറി മറിഞ്ഞു.

ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ടു. അപ്രതീക്ഷിതമായ ഒരു വനവാസം. ആദ്യ ദിനങ്ങളില്‍ ശൂന്യതയായിരുന്നു അനുഭവപ്പെട്ടത്.

എല്ലാം മരവിച്ചതു പോലെ. ചിറകുകള്‍ അരിഞ്ഞു മാറ്റപ്പെട്ടതു പോലെ. പക്ഷേ മനസില്‍ ഒന്നുറപ്പിച്ചു. ചാരത്തില്‍ നിന്നും പറന്നുയരുന്ന ഫീനിക്‌സ് പക്ഷിയേ തിരിച്ചു വരും.

അവര്‍ക്ക് ശരീരത്തെ മാത്രമാണ് ജയിലിലടക്കാന്‍ കഴിഞ്ഞത്. എന്റെ പ്രതീക്ഷകളെ തളരാത്ത എന്റെ മനസിനെ കീഴടക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല.

രാത്രിയുടെ യാമങ്ങളില്‍ അറിയാതെ മനസ് വിങ്ങുമ്പോള്‍ പോലും പ്രതീക്ഷ എന്നില്‍ നിലനിന്നു.

തുണയായി ജയിലിലെ മലയാളി സഹോദരന്മാര്‍ ആശ്വാസവാക്കുകളുമായി ഒപ്പമുണ്ടായിരുന്നു. അതിനേക്കാള്‍ ഏറെ ആശ്വാസമായത്, ഭാര്യ ഇന്ദു ആയിരുന്നു.

ഒരു ദിവസം ഒരു പത്തു തവണയെങ്കിലും അവര്‍ വിളിച്ചു. എന്റെ ബലം എന്റെ ഭാര്യയായിരുന്നു. ജയിലില്‍ വെച്ച് ഏറെ വായിച്ചു.

ഓര്‍മ്മക്കുറിപ്പുകള്‍ എഴുതി സൂക്ഷിച്ചു. പഴയ അക്ഷരശ്ലോകങ്ങള്‍ ഓര്‍ത്തെടുത്തു. സഹ തടവുകാര്‍ക്ക് ചൊല്ലിക്കൊടുത്തു. ജയിലിലെ സഹ തടവുകാരെ പോലെ ജയില്‍ വസ്ത്രം ധരിച്ച് ജിവിച്ചു.

ഏതു കാലാവസ്ഥയിലും ആ വസ്ത്രം മാത്രം. അതി കഠിനമായ തണുപ്പിലും മറ്റു വസ്ത്രങ്ങളൊന്നുമില്ല. എല്ലാത്തിനെയും അതിജിവിച്ചു. ഒടുവില്‍ ഫീനിക്‌സ് പക്ഷിയേ പോലെ തിരിച്ചു വന്നു.

താന്‍ നേരിട്ട അനുഭവങ്ങളെക്കുറിച്ച് അറ്റ്‌ലസ് രാമചന്ദ്രന്‍ പീപ്പിള്‍ ടിവിയോട് മനസുതുറക്കുന്നു.

ജയില്‍ മോചിതനായ ശേഷമുള്ള ആദ്യ അഭിമുഖം.

ജോണ്‍ ബ്രിട്ടാസുമായി നടത്തിയ അഭിമുഖം രാത്രി 9.30ന് പീപ്പിള്‍ ടിവിയില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here