”പരാതി നല്‍കിയത് സ്ത്രീത്വത്തെ അപമാനിച്ചതിനും മതവിദ്വേഷം പടര്‍ത്താന്‍ ശ്രമിച്ചതിനും; അല്ലാതെ വികസന പ്രശ്നം ഉന്നയിച്ചതിനെതിരെയല്ല”; മറുപടിയുമായി വീണാ ജോര്‍ജ്ജ്

തിരുവനന്തപുരം: ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ യുവാവിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി ആറന്മുള എംഎല്‍എ വീണാ ജോര്‍ജ്.

സ്ത്രീ എന്ന നിലയില്‍ അപമാനിക്കാന്‍ ശ്രമിച്ചതിനും മതവിദ്വേഷം പടര്‍ത്താന്‍ ശ്രമിച്ചതിനും എതിരെയാണ് പരാതി നല്‍കിയത്. അല്ലാതെ വികസന പ്രശ്നം ഉന്നയിച്ചതിനെതിരെയല്ലെന്ന് വീണ വ്യക്തമാക്കി.

വീണയുടെ വാക്കുകള്‍ ഇങ്ങനെ:

സുഹൃത്തുക്കളെ,

കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ഞാന്‍ പത്തനംതിട്ട പോലീസ് മേധാവിക്ക് ഒരു പരാതി നല്‍കിയിരുന്നു. ഒരു ഫേസ്ബുക് അക്കൗണ്ടില്‍ നിന്നും മതസ്പര്‍ദ്ധ വളര്‍ത്തുന്നതും, സ്ത്രീ എന്ന നിലയില്‍ എന്നെ അപമാനിക്കുന്നതും, അപകീര്‍ത്തിപ്പെടുത്തുന്നതുമായ പോസ്റ്റിട്ടതിനെതിരെ ആയിരുന്നു പരാതി.

ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ ആരെങ്കിലും ഇങ്ങനെ ചെയ്തതായി കരുതുന്നില്ലെന്നും, ആരോ ഒരു പാര്‍ട്ടിയുടെ പേര് ദുരുപയോഗം ചെയ്തതായി ഞാന്‍ കരുതുന്നതായും പരാതിയില്‍ പറഞ്ഞിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ ഐ പി സി 153 പ്രകാരം ഒരാളെ അറസ്റ്റ് ചെയ്തതായി ഞാന്‍ മനസിലാക്കുന്നു. ഐ പി സി 153വകുപ്പ് മതസ്പര്ധയും മതവിദ്വേഷവും വളര്‍ത്താന്‍ ശ്രെമിച്ചതിനെതിരെ ഉള്ളതാണ്. എന്നാല്‍ ഇത് സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങള്‍ ചിലര്‍ ബോധപൂര്‍വം പ്രെചരിപ്പിക്കുന്നതായി ഞാന്‍ മനസിലാക്കുന്നു.

എനിക്ക് ഒരു ബന്ധവും ഇല്ലാത്ത ഒരു സ്വകാര്യ ധനകാര്യ സ്ഥാപനവും ആയി ബന്ധപ്പെടുത്തി അപകീര്‍ത്തിപ്പെടുത്തുവാനുള്ള ശ്രമം തിരഞ്ഞെടുപ്പ് കാലത്തുതന്നെ ചില മാധ്യമങ്ങള്‍ നടത്തിയിരുന്നു. ജനങ്ങള്‍ പുച്ചിച്ച്ചു തള്ളിയ ഈ അപവാദപ്രചാരണം വീണ്ടും തുടരാനാണ് ചിലര്‍ ശ്രമിക്കുന്നത്.

1. പത്തനംതിട്ട മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡ് മുനിസിപ്പാലിറ്റിയുടെ അധീനതയില്‍ ആണ്. അശാസ്ത്രീയമായി ചതുപ്പുനിലം മണ്ണിട്ട് നികത്തി ബസ്സ് സ്റ്റാന്‍ഡ് നിര്‍മ്മിച്ചത് മുന്‍സിപ്പാലിറ്റിക്കു കോടികളുടെ ബാധ്യത ആണ് വരുത്തിവെച്ചിട്ടുള്ളത് .ബസ്സ്റ്റാന്‍ഡ് നിര്‍മാണത്തിലെ അപാകതയും, അഴിമതിയും,അശാസ്ത്രീയതയും, ജനങ്ങളുടെ ബുദ്ധിമുട്ടും ചൂണ്ടികാട്ടി ഇടതുപക്ഷ ജനാധിപത്യമുന്നണി നിരവധി സമരങ്ങള്‍ നടത്തിയിട്ടുണ്ട്.

മുനിസിപ്പാലിറ്റിയുടെ അധീനതയിലുള്ള ബസ് സ്റ്റാന്‍ഡില്‍ എംഎല്‍എക്കു മെയ്ന്റനന്‍സ് നടത്താന്‍ കഴിയില്ല .മുന്‍സിപ്പല്‍ ഭരണം കോണ്‍ഗ്രസിന്റെ കയ്യിലാണെന്നത് വള്ളംകളി നടത്തി അപവാദ പ്രചാരണം നടത്തിയവര്‍ക്ക് അറിയാത്തതുമല്ല,

2. വികസന വിഷയങ്ങള്‍ ഉന്നയിക്കുന്നത് ജനങ്ങളുടെ അവകാശമാണ്. ജനാധിപത്യബോധമുള്ള ,16 വര്ഷം മാധ്യമങ്ങളിലൂടെ ജനകീയ പ്രശ്നങ്ങള്‍ ഉന്നയിച്ചിരുന്ന ഞാന്‍ അതില്‍ ജനങ്ങള്‍ക്കൊപ്പമേ നില്‍കുകയുള്ളൂ.

3. സ്ത്രീ എന്ന. നിലയില്‍ എന്നെ അപമാനിക്കാന്‍ ശ്രെമിച്ചതിനും മത വിദ്വേഷം പടര്‍ത്താന്‍ ശ്രെമിച്ചതിനും എതിരെയാണ് പരാതി. അല്ലാതെ വികസന പ്രശനം ഉന്നയിച്ചതിനെതിരെയല്ല. സ്ത്രീകളെ സാമൂഹിക മാധ്യമങ്ങളില്‍ കൂടി അവഹേളിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കണമെന്ന കേന്ദ്ര മന്ത്രി മനേകാ ഗാന്ധിയുടെ പ്രെസ്തവണയും അപവാദ പ്രചാരണം നടത്തുന്നവര്‍ ഓര്‍ത്താല്‍ നന്ന് .

സ്ത്രീത്വത്തെ അപമാനിക്കുന്ന മതവിദ്വേഷം പരത്തുന്ന വ്യക്തിഹത്യ ചെയ്യുന്ന പോസ്റ്റ് ഇട്ടതിനെതിരെ പൗരബോധമുള്ള ജനാധിപത്യ ബോധമുള്ള എനിക്ക് നിശ്ശബ്ദയാകാന്‍ കഴിയുമായിരുന്നില്ല.

പൊതുപ്രവര്‍ത്തന രംഗത്തുള്ള സ്ത്രീകള്‍ക്കുവേണ്ടി ഇത്തരം ഇടപെടലുകള്‍ നടത്തേണ്ടത് എന്റെ ഉത്തരവാദിത്വം ആണെന്ന് ഞാന്‍ കരുതുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News