താങ്ങായി തണലായി പിണറായി സര്‍ക്കാര്‍; സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ മെറിറ്റില്‍ പ്രവേശനം നേടുന്ന നിര്‍ധന വിദ്യാര്‍ഥികളുടെ വാര്‍ഷിക ഫീസ് സര്‍ക്കാര്‍ നല്‍കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ മെറിറ്റില്‍ പ്രവേശനം നേടുന്ന എല്ലാ നിര്‍ധന വിദ്യാര്‍ഥികളുടെയും വാര്‍ഷിക ഫീസ് സര്‍ക്കാര്‍ നല്‍കും.

ബിപിഎല്‍ വിഭാഗത്തിലുള്ള എംബിബിഎസ് വിദ്യാര്‍ഥികളുടെ വാര്‍ഷിക ഫീസ് സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പായി അനുവദിക്കുന്ന പദ്ധതിയുടെ മാര്‍ഗനിര്‍ദേശങ്ങളടങ്ങുന്ന വിജ്ഞാപനം പുറത്തിറക്കി.

സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ മെറിറ്റില്‍ പ്രവേശനം നേടുന്ന ബിപിഎല്‍ വിഭാഗത്തിലുള്ള വിദ്യാര്‍ഥികളുടെ ഫീസ് നല്‍കുന്നതിന് പ്രവേശന പരീക്ഷാ കമീഷണറുടെ നേതൃത്വത്തില്‍ കോര്‍പസ് ഫണ്ട് രൂപീകരിച്ചും ഉത്തരവിറങ്ങി. 2017-18 അധ്യയനവര്‍ഷംമുതല്‍ പ്രവേശനം നേടിയ നിര്‍ധന വിദ്യാര്‍ഥികളുടെ ഫീസ് സര്‍ക്കാര്‍ വഹിക്കും.

കഴിഞ്ഞവര്‍ഷം എന്‍ആര്‍ഐ സീറ്റില്‍ പ്രവേശനം നേടിയ ഓരോ വിദ്യാര്‍ഥിയില്‍നിന്നും നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ് നല്‍കാന്‍ ഈടാക്കിയ അഞ്ചു ലക്ഷം രൂപ സര്‍ക്കാരിന്റെ കോര്‍പസ് ഫണ്ടിലേക്ക് മാറ്റും. കൂടാതെ സര്‍ക്കാര്‍ വിഹിതവും ഉണ്ടാകും.

എംബിബിഎസ് പ്രവേശനം നേടിയ വിദ്യാര്‍ഥികളെ സഹായിക്കാന്‍ ആഗ്രഹമുള്ള വിദേശ മലയാളികള്‍ക്ക് എന്‍ട്രന്‍സ് കമീഷണറുടെ കോര്‍പസ് ഫണ്ടിലേക്ക് സംഭാവന നല്‍കാം. കൂടാതെ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും കമ്പനികള്‍ക്കും ഫണ്ട് നല്‍കാം.

ഫീ റഗുലേറ്ററി കമ്മിറ്റി നിശ്ചയിക്കുന്ന ഫീസ് കോളേജുകള്‍ക്ക് എന്‍ട്രന്‍സ് കമീഷണര്‍ നല്‍കും. കൂലിപ്പണി, കാര്‍ഷികം, തോട്ടം, കെട്ടിടനിര്‍മാണം, ഹോട്ടല്‍, ചെറുകിട വ്യാപാര സ്ഥാപനം, കയര്‍, കശുവണ്ടി, വീട്ടുജോലി, സ്വര്‍ണപ്പണി, ബീഡി, അലക്ക്, ലോട്ടറി വില്‍പ്പന, ബാര്‍ബര്‍, വഴിയോരക്കച്ചവടം തുടങ്ങി 32 മേഖലയില്‍ ജോലി ചെയ്യുന്നവരുടെ മക്കളുടെ ഫീസ് സര്‍ക്കാര്‍ വഹിക്കും. പുറമ്പോക്കില്‍ താമസിക്കുന്നവരും സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്തവരുടെയും മക്കളും ഇതില്‍പ്പെടും.

വിശദാംശം മാര്‍ഗനിര്‍ദേശത്തിലുണ്ട്. ഒരേക്കറിനു മുകളില്‍ ഭൂമിയുള്ളവര്‍ക്ക് ആനുകൂല്യം ലഭിക്കില്ല. മാസം 25,000 രൂപയില്‍ കൂടുതല്‍ വരുമാനം ഉള്ളവരുടെ മക്കളും അനര്‍ഹരാണ്.

സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഫീസ് സാധാരണക്കാര്‍ക്ക് അപ്രാപ്യമായ സാഹചര്യത്തില്‍ സ്‌കോളര്‍ഷിപ് പദ്ധതി നടപ്പാക്കുമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍, എന്‍ആര്‍ഐ വിഭാഗത്തില്‍ അധികം ഈടാക്കുന്ന ഫീസ് മാനേജ്‌മെന്റ് സ്‌കോളര്‍ഷിപ്പായി നല്‍കുന്ന രീതി പൂര്‍ണമായും ഗുണം ചെയ്യില്ലെന്നു കണ്ടാണ് ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തില്‍ പുതിയ പദ്ധതി തയ്യാറാക്കിയത്.

മുഴുവന്‍ സീറ്റിലും നീറ്റ് റാങ്ക് ലിസ്റ്റ് അടിസ്ഥാനമാക്കി മെറിറ്റില്‍മാത്രമായിരിക്കും പ്രവേശനം. എന്‍ആര്‍ഐ അടക്കമുള്ള മുഴുവന്‍ സീറ്റിലെയും വാര്‍ഷിക ഫീസ് ഫീ റഗുലേറ്ററി കമ്മിറ്റി നിശ്ചയിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News