അഞ്ച് ഗോളിന്‍റെ വമ്പന്‍ ജയവുമായി ഉദ്ഘാടന മത്സരത്തില്‍ റഷ്യന്‍ കുതിപ്പ്. എതിരില്ലാത്ത 5 ഗോളിനാണ് സൗദി അറേബ്യയെ റഷ്യ തോല്‍പ്പിച്ചത്. ഡെനിഷ് ചെറിഷേവിന്‍റെ ഇരട്ട ഗോള്‍ റഷ്യന്‍ കുതിപ്പിന് കരുത്തേകി. യൂറി ഗസിന്‍സ്കിയും ഗൊളോവിനും സ്യൂബയുമാണ് മറ്റു ഗോള്‍ നേടിയവര്‍.
കടുത്ത റഷ്യന്‍ ആരാധകര്‍ക്ക് പോലും വിശ്വസിക്കാനാവാത്ത ജയം.സൗദിയുടെ ഗോള്‍ വല നിറച്ച് റഷ്യ വിപ്ളവം തുടങ്ങി വെച്ചു. ആദ്യ മത്സരത്തില്‍ ഏഷ്യന്‍ ശക്തികളായ സൗദി അറേബ്യയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ആതിഥേയര്‍ തകര്‍ത്ത് വിട്ടത്. തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച റഷ്യ സൗദി ഗോള്‍ മുഖത്ത് നിരന്തരം ആക്രമം അഴിച്ച് വിടുകയായിരുന്നു.
12ാം മിനിറ്റില്‍ യൂറി ഗസില്‍ക്സ് 21ാം ലോകകപ്പിന്‍റെ ആദ്യ ഗോള്‍ ആതിഥേയകര്‍ക്കായി സ്വന്തം പേരില്‍ കുറിച്ചു.എന്നാല്‍ 25-ാം മിനിറ്റില്‍ പരിക്കേറ്റ് മിഡ്ഫീല്‍ഡര്‍ അലന്‍ സഗയേവിന് മടങ്ങേണ്ടി വന്നു.സഗയേവിന് പകരക്കാരനായെത്തിയ ഡെനിസ് ചെറിഷേവ് 18 മിനിറ്റുകള്‍ക്കകം ഗോള്‍ കുറിച്ച് സൗദി അറേബ്യയ്ക്കെതിരായ ആദ്യ മത്സരത്തിൽ റഷ്യയെ രണ്ട് ഗോളുകള്‍ക്ക് മുന്നിലെത്തിക്കുകയും ചെയ്തു.43–ാം മിനിറ്റിലാണ് രണ്ടാം ഗോള്‍ പിറന്നത്. വേഗതയേറിയ നീക്കത്തിനൊടുവിൽ വലതുവിങ്ങിൽനിന്ന് പന്ത് സൗദി ഗോൾമുഖത്തേക്ക്.
മെല്ലെയെത്തിയ ചെറിഷേവ് സൗദി പ്രതിരോധനിരക്കാരെ കബളിപ്പിച്ച് പന്ത് വലയിലെത്തിച്ചു. 71ാം മിനിറ്റില്‍ ആതിഥേയകര്‍ക്കായി വീണ്ടും പകരക്കാരന്റെ ഗോള്‍ സെമലോവിന് പകരക്കാരനായി ഇറങ്ങിയ സ്യൂബയുടെ എണ്ണം പറഞ്ഞ മനോഹര ഗോള്‍ സോബ്‌നിന്റെ പാസ്സ് തല കൊണ്ട് പോസ്റ്റിലേക്ക് സ്യൂബ കുത്തിയിടുകയായിരുന്നു. തന്റെ ആദ്യ ടച്ചില്‍ തന്നെ സ്യൂബ ലക്ഷ്യം കണ്ടു.കളിയുടെ അധിക സമയത്തിന്‍റെ ഒന്നാം മിനിറ്റില്‍ ചെറിഷേവിന്റെ രണ്ടാം ഗോള്‍ പിറന്നു.മത്സരം തീരാന്‍ സെക്കന്‍റുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് റഷ്യയുടെ അഞ്ചാം ഗോൾ പിറന്നത്.
ഫ്രീകിക്കിൽ നിന്ന് ഗൊളോവിനാണ് ഗോൾ നേടിയത്. മത്സരത്തിലുടനീളം അക്രമിച്ച് കളിച്ച റഷ്യ സൗദി ഗോള്‍ മുഖത്ത് നിതന്തരം അഴിച്ചു വിടുകയായിരുന്നു.ഈ വമ്പന്‍ ജയം നല്‍കുന്ന ആത്മവിശ്വാസം ഗ്രൂപ്പ് ഘട്ടത്തില്‍ റഷ്യക്ക് ഗുണം ചെയ്യും എന്നതില്‍ സംശയമില്ല.അരമണിക്കൂർ മാത്രം നീണ്ടുനിന്ന വര്‍ണാഭമായ ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷമായിരുന്നു ലോകകപ്പിന് തുടക്കമായത്.
ലോകകപ്പുകളുടെ ഉദ്ഘാടന മൽസരങ്ങളിൽ ഒരു ആതിഥേയ ടീമും ഇതുവരെ തോൽവിയറിഞ്ഞിട്ടില്ല എന്ന ചരിത്രം നിലനിര്‍ത്താനും റഷ്യക്കായി. വേള്‍ഡ് കപ്പ് ഡെസ്ക്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here