ദില്ലിയിലെ രാഷ്ട്രീയ സംഘര്‍ഷാവസ്ഥയ്ക്ക് അയവ്; അടിയന്തരയോഗം വിളിക്കണമെന്നാവശ്യപ്പെട്ട് ഉപമുഖ്യമന്ത്രി; ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കത്തയച്ചു

ദില്ലി: ദില്ലിയിലെ രാഷ്ട്രീയ സംഘര്‍ഷാവസ്ഥയ്ക്ക് അയവ് വരുന്നു. പ്രശ്‌ന പരിഹാരത്തിനായി ഐഎഎസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അടിയന്തരയോഗം വിളിക്കണമെന്നാവശ്യപ്പെട്ട് ഉപമുഖ്യമന്ത്രി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കത്തയച്ചു.

അതേസമയം ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഐഎഎസ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരുപക്ഷേ ഇന്ന് യോഗം വിളിച്ചേക്കും.

ദില്ലിയിലെ പ്രശ്‌നപരിഹാരത്തിന് ലഫ്റ്റ്‌നന്റ് ഗവര്‍ണര്‍ എത്രയും പെട്ടെന്ന് യോഗം വിളിക്കണമെന്ന് അരവിന്ദ് കേജരിവാള്‍ ആവശ്യപ്പെട്ടു. ഐഎഎസ് ഉദ്യോഗസ്ഥരെയും കൂടി അടിയന്തരയോഗം വിളിക്കണമെന്നാവശ്യപ്പെട്ട് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കത്തയച്ചിട്ടുമുണ്ട്.

യോഗത്തില്‍ പങ്കെടുക്കാന്‍ തയ്യാറാണെന്ന നിലപാട് ഐഎഎസ് ഉദ്യോഗസ്ഥരും അറിയച്ചതിനാല്‍ ദില്ലിയിലെ രാഷ്ട്രീയ സംഘര്‍ഷാവസ്ഥയ്ക്ക് അയവ് വന്നു തുടങ്ങിയിട്ടുണ്ട്. എന്നാല്‍ കുത്തിയിരിപ്പ് സമരം ഒമ്പതാം ദിവസത്തിലേക്ക് എത്തിച്ച കേന്ദ്രഗവണ്‍മെന്റിനെതിരെയുള്ള പ്രതിഷേധം ശകത്മായിട്ടുണ്ട്.

കുത്തിയിരിപ്പ് സമരം നടത്താനുണ്ടായ സാഹചര്യം ജനങ്ങളിലെത്തിക്കാന്‍ വേണ്ടി ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ വീടുകള്‍ കയറി പ്രചരണം നടത്തുമെന്നറിയിച്ചിട്ടുണ്ട്.

നിരാഹരസമരം നടത്തിയതിനെ തുടര്‍ന്ന് ആരോഗ്യനില മോശമായ ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിന്റെയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയുടേയും ആരോഗ്യനില തൃപ്തികരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

അരവിന്ദ് കേജരിവാളും ഗോപാല്‍ റായിയും മാത്രമാണ് നിലവില്‍ ലഫ്റ്റ്‌നന്റ് ഗവര്‍ണറുടെ വസതിയില്‍ കുത്തിയിരിപ്പ് സമരം തുടരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here