അറുപത്തിയഞ്ചാമത് ദേശീയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ നോണ്‍ഫീച്ചര്‍ വിഭാഗത്തില്‍ ഉയര്‍ന്നുകേട്ട മലയാളി പേരാണ് ഷൈനി ജേക്കബ് ബെഞ്ചമിനെന്ന വനിതയുടേത്.
മാധ്യമപ്രവര്‍ത്തനത്തില്‍ നിന്ന് ഡോക്യുമെന്ററി സംവിധായികയിലേക്കുള്ള യാത്രയെക്കുറിച്ച്, ഡോക്യുമെന്ററികള്‍ക്കാധാരമായി മാറിയ വിവിധ അനുഭവങ്ങളെക്കുറിച്ച്, പുരസ്‌കാരങ്ങളുടെ സന്തോഷങ്ങളെക്കുറിച്ച് എല്ലാം പീപ്പിളിനോട് മനസുതുറക്കുന്നു.
വേലുത്തമ്പി ദളവയുടെ ജീവിതവും മരണവും പറയുന്ന സ്വോര്‍ഡ് ഓഫ് ലിബേര്‍ട്ടി എന്ന ജീവചരിത്രസിനിമ ദേശീയ പുരസ്‌കാരമായി രജതകമലവും സംസ്ഥാന അവാര്‍ഡുമൊക്കെ സ്വന്തമാക്കിയത മൂന്ന് വിഭാഗങ്ങളിലാണ്.
ചരിത്ര പുരുഷനെന്ന നിലയില്‍ വലിയ വെല്ലുവിളി തന്നെയായിരുന്നു. നൂറ്റാണ്ടുകളുടെ ചരിത്രം പുനരാവിഷ്‌കരിക്കാന്‍ വില്ലുപാട്ട്, തോല്‍പ്പാവക്കൂത്ത് ഒക്കെ ഉപയോഗിച്ചു. തോല്‍പ്പാവക്കൂത്തുകാര്‍ നേരിട്ട് വന്നു പാവകളെ നിര്‍മ്മിച്ചു നല്‍കി.
ഷൈനിക്ക് ഡോക്യുമെന്ററികള്‍ തനിക്ക് പറയാനുള്ള, വേവുന്ന പ്രശ്‌നങ്ങള്‍ ജനശ്രദ്ധയിലെത്തിക്കാന്‍ ഉള്ള മാധ്യമമാണ്. പക്ഷെ ഡോക്യുമെന്ററികളെ ജനങ്ങളിലേക്കെത്തിക്കാന്‍ ഒരു മാധ്യമമില്ലയെന്നത് വലിയ ആശങ്ക തന്നെയാണ്.
ഡോക്യുമെന്ററി മേക്കിങ്ങും ഷോര്‍ട്ട് ഫിലിമുമൊക്കെ സിനിമയിലേക്കുള്ള ചവിട്ടുപടിയായി കാണുന്നവര്‍ക്കിടയില്‍ ഷൈനി വ്യത്യസ്തയാണ്. ഡോക്യുമെന്ററി മേക്കറെന്ന് അറിയപ്പെടുന്നതാണ് ഏറ്റവും വലിയ സന്തോഷമെന്ന് ഷൈനി.
പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ മാത്രമല്ല താന്‍ ചര്‍ച്ച ചെയ്തതെന്നും മനസില്‍ തട്ടിയ കണ്ടതും, കേട്ടതും വായിച്ചതുമായ കഥകളൊക്കെ വിഷയങ്ങളായിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. കലാരംഗത്ത് പുരുഷാധിപത്യമില്ലെന്ന് ഷൈനി ജേക്കബ് കൂട്ടിച്ചേര്‍ത്തു.
ഇത്തവണത്തെ വിവാദമായ അവാര്‍ഡ് ദാനം ബഹിഷ്‌കരിക്കുന്നവരുടെ കൂട്ടത്തില്‍ ഷൈനിയും സംഗീതം നിര്‍വഹിച്ച രമേഷ് നാരായണനുമുണ്ടായിരുന്നു.
സ്വോര്‍ഡ് ഓഫ് ലിബേര്‍ട്ടി സ്‌കൂള്‍ കുട്ടികളിലേക്ക്, വിദ്യാര്‍ത്ഥികളിലേക്ക്, അടുത്ത തലമുറയിലേക്ക് എത്തിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് ഷൈനി. ഈ ചരിത്രം ഒരുപാട് പേര്‍ക്ക് പ്രയോജനപ്പെടണമെന്നും അതാണ് തന്റെ സന്തോഷമെന്നും ഷൈനി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here