ആമിന കൊലപാതകം: പ്രതിയായ 16 വയസുകാരനെ കുടുക്കിയത് ഷര്‍ട്ടിലെ ബട്ടണ്‍; സിനിമയെ വെല്ലുന്ന കഥ ഇങ്ങനെ

കോഴിക്കോട് തനിച്ചു താമസിച്ചിരുന്ന മധ്യ വയസ്‌കയുടെ കൊലപാതകം ഏറെ ഞെട്ടലോടെയാണ് സമൂഹം വായിച്ചത്. പ്രതിയിലേക്ക് പൊലീസിനെ നയിച്ചതാകട്ടെ, സംഭവ സ്ഥലത്തു നിന്ന് ലഭിച്ച ഷര്‍ട്ടിലെ ബട്ടണും.

വെറും 16 വയസ് മാത്രമുള്ള പയ്യനാണ് സംഭവത്തില്‍ പൊലീസ് പിടിയിലായത്.

കൊലപാതകത്തില്‍ സിനിമയെ വെല്ലുന്ന കഥയാണ് അന്വേഷണത്തിലൂടെ പുറത്തു വന്നിരിക്കുന്നത്. കൊല ചെയ്യാനും തെളിവ് നശിപ്പിക്കാനും പയ്യന് പ്രേരണയായത് ആക്ഷന്‍ സിനിമകളിലെ രംഗങ്ങളാണെന്നാണ് പൊലീസ് വെളിപ്പെടുത്തല്‍.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:

ആമിനയോട് പണം കടം ചോദിക്കാന്‍ ചെന്നതായിരുന്നു 16കാരന്‍. പണം നല്‍കാത്തതിനെ തുടര്‍ന്ന് പയ്യന്‍ ബാഗ് തട്ടിപ്പറിക്കാന്‍ ശ്രമിച്ചതും ആമിന അത് തടയാന്‍ ശ്രമിച്ചതുമാണ് കൊലപാതകത്തില്‍ അവസാനിച്ചത്.

കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് പയ്യന്‍ ആമിനയെ കുത്തുകയായിരുന്നു. മുറിവില്‍ നിന്ന് ചോരവാര്‍ന്നാണ് ആമിനയുടെ മരണം സംഭവിച്ചത്.

ആമിനയുടെ തലയിലും മുഖത്തുമായി പതിനഞ്ചോളം നുറിവുകള്‍ ഉണ്ടായിരുന്നു. കൊലയ്ക്ക് ശേഷം തെളിവുകള്‍ നശിപ്പിക്കാനും 16കാരന് പ്രേരണയായത് ആക്ഷന്‍ സിനിമകള്‍ തന്നെ.

കത്തി തുണിയില്‍ പൊതിഞ്ഞ് കുറ്റിക്കാട്ടില്‍ കളയുകയും രക്തം പുരണ്ട വസ്ത്രങ്ങള്‍ കത്തിച്ചു കളയുകയും ചെയ്തു. മാത്രമല്ല കൊലപാതകത്തില്‍ തന്നെ സംശയിക്കാതിരിക്കാന്‍ ഒന്നും സംഭവിക്കാത്ത പോലെ ആമിനയുടെ വീടിനു പരിസരത്ത് പല തവണ എത്തുകയും ചെയ്തു.

എന്നാല്‍ സംഭവസ്ഥലത്തു നിന്ന് ലഭിച്ച ഷര്‍ട്ട് ബട്ടണാണ് 16കാരനെ കുടുക്കിയത്. കുട്ടികളുടെ വസ്ത്രങ്ങളില്‍ ഉപയോഗിക്കുന്ന തരം ബട്ടണ്‍ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് പ്രതിയെ കണ്ടെത്താന്‍ പൊലീസിനെ സഹായിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News