ആറ് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞാണ് വലിയവരുടെ വിവരക്കേടിനും കൊടുംക്രൂരതയ്ക്കും ഇരയായത്. മാതാപിതാക്കളടക്കമുള്ള സ്വന്തക്കാർ തന്നെയാണ് കുഞ്ഞിനു വില്ലന്മാരായത്. ഒഡിഷയിലെ നബാരംഗ് പൂരിലാണ് സംഭവം.
ന്യുമോണിയയാണ് കുഞ്ഞിനെ ബാധിച്ചത്. ഒരു മാസമായി കുഞ്ഞിനു പനി പിടിച്ചിട്ട്.
ഒടുവിൽ കുട്ടി പാൽ കുടിക്കുന്നതും നിർത്തി. രോഗം മൂർച്ഛിച്ചിട്ടും കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയില്ല.
പകരം നാട്ടു ചികിത്സകള്‍ തുടര്‍ന്നു. ഇതിന്റെ ഭാഗമായിരുന്നു പഴുപ്പിച്ച വള കൊണ്ട് കുഞ്ഞിന്റെ വയറ്റിൽ പൊള്ളിച്ചത്. എന്നിട്ടും നില മെച്ചപ്പെട്ടില്ല. വീട്ടുകാർക്ക് കുഞ്ഞിനെ ഒടുവിൽ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു.
ആദ്യം പ്രാഥമിക ചികിത്സാ കേന്ദ്രത്തിലെത്തിച്ച കുട്ടിയെ പിന്നീട് ജില്ലാ ആശുപത്രിയിലേക്കു മാറ്റി. കുട്ടിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
നബാരംഗ് പൂർ പ്രദേശത്തെ അന്ധവിശ്വാസ ചികിത്സയാണ് കുഞ്ഞിനു മേൽ പ്രയോഗിച്ചത്. ഈ ക്രൂരത ഈ മേഖലയിൽ പതിവാണ്. 2016 മുതൽ ഈ പ്രാകൃതചികിത്സയുടെ 30 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here