മെഡിക്കല്‍ പ്രവേശനം; സ്വാശ്രയ മെഡിക്കല്‍ മാനേജുമെന്‍റുമായി സര്‍ക്കാര്‍ ധാരണയിലെത്തി

മെഡിക്കല്‍ പ്രവേശനത്തിൽ സ്വാശ്രയ മെഡിക്കല്‍ മാനേജുമെന്‍റുമായി സര്‍ക്കാര്‍ ധാരണയിലെത്തി. ആരോഗ്യമന്ത്രി കെ.കെ. ശൈലജ മാനേജുമെന്‍റ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. മുൻ വർഷത്തെ പോലെ 50 ശതമാനം സീറ്റുകൾ മാനേജുമെന്‍റുകള്‍ സര്‍ക്കാരിന് വിട്ടുനല്‍കും. ഫീസ് റഗുലേറ്ററി കമ്മിറ്റി നിശ്ചയിച്ച ഫീസ് പ്രകാരമാകും പ്രവേശനം.

മെഡിക്കൽ പ്രവേശനത്തിൽ സർക്കാരിന്‍റെ നിലപാടുകൾ അംഗീകരിച്ചാണ് മാനേജ്മെന്‍റുകൾ സർക്കാരുമായി ധാരണയിലെത്തിയത്. എല്ലാ കോളേജുകളും സർക്കാരിന് മുൻ വർഷങ്ങളിലേത് പോലെ 50 ശതമാനം സീറ്റ് സർക്കാരിന് വിട്ടുനൽകും.

ചില നൂനപക്ഷ കോളേജുകൾ സീറ്റ് മെട്രിക് പൊതുവിഭാഗത്തില്‍ കുറവ് വരുത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് അംഗീകരിക്കാൻ ക‍ഴിയില്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. തുടർന്ന് കഴിഞ്ഞ വര്‍ഷത്തേത് പോലെയാക്കാമെന്ന് മാനേജുമെന്‍റുകള്‍ ഉറപ്പുനല്‍കി.

ഫീസ് ഘടനയില്‍ മാറ്റം വേണമെന്നും മാനേജുമെന്‍റുകൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നീറ്റ് മെറിറ്റിന്‍റേയും സുപ്രീം കോടതി വിധിയുടേയും അടിസ്ഥാനത്തില്‍ മാത്രമേ മുന്നോട്ട് പോകാന്‍ സാധിക്കുവെന്ന് മന്ത്രി വ്യക്തമാക്കി.

ഫീസ് റഗുലേറ്ററി കമ്മിറ്റി നിശ്ചയിച്ച ഫീസില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്നും മാനേജ്മെന്‍റുകളെ അറിയിച്ചു. പ്രോസ്പക്റ്റസ്സിൽ പറയുന്ന കാര്യങ്ങള്‍ കൃത്യമായി പാലിക്കേണ്ടതുണ്ടെന്നും അതിലൊരുമാറ്റവും വരുത്താന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

സ്വാശ്രയ കോളേജുകളിലെ സമര്‍ത്ഥരായവരും എന്നാല്‍ സാമ്പത്തികമായി വളരെയധികം പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിലെ എം.ബി.ബി.എസ് വിദ്യാത്ഥികള്‍ക്ക് പഠിക്കാന്‍ സ്‌കോളര്‍ഷിപ്പ് നല്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

ഇതിനായി അഡ്മിഷന്‍ & ഫീ റെഗുലേറ്ററി കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോര്‍പസ് ഫണ്ട് രൂപീകരിച്ചിരുന്നു. കോളേജുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യുന്നതാണെന്നും മന്ത്രി മാനേജ്മെന്‍റുകൾക്ക് ഉറപ്പ് നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News