സാം കൊലപാതകം; ഭാര്യയ്ക്കും കാമുകനും തടവുശിക്ഷ

സാം കൊലപാതകത്തില്‍ ഭാര്യയ്ക്കും കാമകനും തടവുശിക്ഷ. ശിക്ഷ വിധിച്ചത് മെല്‍ബണിലെ വിക്ടോറിയ കോടതി. പ്രതികളുടെ വാദങ്ങൾ തെറ്റെന്നും നിരവധി തെ‍ളിവുകൾ
ഉണ്ടെന്നും കോടതി.

ആസ്ട്രേലിയയിൽ പുനലൂര്‍ സദേശിയായ യുവാവ് കൊല്ലപ്പെട്ട കേസില്‍ വിക്ടോറിയ കോടതി ഭാര്യയ്ക്കു കാമുകനും തടവ് ശിക്ഷ വിധിച്ചു. പുനലൂര്‍ കരവാളൂര്‍ ആലക്കുന്നില്‍ സാം എബ്രഹാമിന്‍റെ ഭാര്യ സോഫിയ കാമുകനും തൃശൂര്‍ സ്വദേശിയുമായ അരുൺ കമലാസനന്‍ എന്നിവര്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്.

സോഫിയക്ക് ഇരുപത്തിരണ്ട് വർഷവും അരുണിന് ഇരുപത്തിയേ‍ഴ് വര്‍ഷവുമാണ് കോടതി ശിക്ഷ വിധിച്ചത്. കേസില്‍ ഇരുവരും കുറ്റക്കാരെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

2015 ഒക്ടോബര്‍ 14 നാണ് മെല്‍ബണിലെ താമസ സ്ഥലത്ത് സാമിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതം മൂലം മരണമടഞ്ഞെന്നായിരുന്നു പ്രാഥമിക നിഗമനം. തുടര്‍ന്നുളള അന്വേഷണത്തിലാണ് സാമിനെ ഭാര്യ സോഫിയയും കാമുകൻ അരുണും ചേര്‍ന്ന് സയനൈഡ് നല്‍കി കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കണ്ടെത്തിയത്. മെല്‍ബണിലെ യുഎഇ എക്ചേഞ്ച് ജീവനക്കാരനായിരുന്നു സാം എബ്രഹാം.

കൊലപാതകത്തില്‍ സംശയമുണ്ടാകാതിരിക്കാൻ ഭര്‍ത്താവിന്‍റെ മൃതദേഹം നാട്ടിലെത്തിക്കുകയും സംസാകാര ചടങ്ങുകളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു സോഫിയ. എന്നാല്‍ സോഫിയയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ബന്ധുക്കള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

സാമിന്‍റെ മരണ ശേഷം പത്തുമാസം ക‍ഴിഞ്ഞാണ് പൊലീസ് സോഫിയയേയും അരുണിനേയും അറസ്റ്റ് ചെയ്യുന്നത്.

കോടതിയില്‍ ഇരുവരും കുറ്റം നിഷേധിച്ചിരുന്നെങ്കിലും പൊലീസ് നിരവധി തെ‍ളിവുകൾ ഹാജരാക്കിയിരുന്നു. അരുണും സോഫിയയും തമ്മിലുളള ഫോൺ സംഭാഷണങ്ങളും സാമ്പത്തീക ഇടപാടുകളും കേസ് അന്വേഷണത്തില്‍ നിര്‍ണായകമായി.

സാം കൊല്ലപ്പെടുന്നതിന്‍റെ തലേന്ന് അരുണ്‍ ഇവരുടെ വസതിയില്‍ എത്തിയതിനും തെള‍ിവുകൾ പൊലീസിന് ലഭ്യമായി. സാമിന്‍റെ പേരിലുളള കാര്‍ അരുണിന്‍റെ പേരിലേക്ക് മാറ്റിയതിനും അരുണും സോഫിയയും ജോയിന്‍റ് ബാങ്ക് അക്കൗണ്ട് തുടങ്ങിയതും നിര്‍ണായ തെള‍ിവായി പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

പഠനകാലത്തുണ്ടായ പ്രണയമാണ് സാമിന്‍റേയും സോഫിയയുടേയും വിവാഹത്തിലെത്തിയത്. ഗൾഫിലായിരുന്ന സാം പിന്നീട് സോഫിയയ്ക്കൊപ്പം മെല്‍ബണില്‍ എത്തുകയായിരുന്നു. എന്നാല്‍ വിവാഹത്തിന് മുമ്പ തന്നെ സോഫിയയ്ക്ക് അരുണുമായി പരിചയമുണ്ടായിരുന്നു. അ

രുണും ആസ്ട്രേലിയയില്‍ എത്തിയതോടെ പ‍ഴയ പരിചയം അവിഹിതത്തിലേക്ക് എത്തുകയായിരുന്നെന്നാണ് കണ്ടെത്തല്‍. ഇതു സംബന്ധിച്ച കൊല്ലപ്പെട്ട സാം ബന്ധുക്കൾക്ക് സൂചന നല്‍കിയിരുന്നതും അന്വേഷണത്തില്‍ നിര്‍ണായകമായി.

മരണ ദിവസം സാം ജ്യൂസ് ക‍ഴിച്ചിട്ടാണ് കിടന്നതെന്നും രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയെന്നുമാണ് സോഫിയ ബന്ധുക്കളെ ധരിപ്പിച്ചിരുന്നത്. എന്നാല്‍ സയനൈഡ് ഉളളില്‍ ചെന്നാണ് മരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാവുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ മെല്‍ബണ്‍ പൊലീസ് ഏറെ ദിവസം നിരീക്ഷണം നടത്തിയ ശേഷമാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. ഇതിന് മുമ്പ് സാമിനു നേരെയുണ്ടായ മുഖം മൂടി ആക്രമണത്തിന് പിന്നിലും അരുണാണെന്ന് തെ‍ളിഞ്ഞിരുന്നു.

സാം സോഫിയ ദമ്പതികൾക്ക് ഒരു മകന്‍ ഉണ്ട്. കുട്ടിയെ വിട്ടുകിട്ടാന്‍ നിയമനടപടിയുമായി മുന്നോട്ടുപോവുകയാണ് സാമിന്‍റെ കുടുംബം. കുറ്റക്കാര്‍ക്ക് അര്‍ഹമായ ശിക്ഷ ലഭ്യമായതില്‍ സന്തോഷമുണ്ടെന്നും സാമിന്‍റെ കുടുംബം പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News