അര്‍ജന്റീനയുടെ തോല്‍വിയില്‍ മനംനൊന്ത് ആത്മഹത്യ കുറിപ്പ് എഴുതിവച്ച് കാണാതായ യുവാവിനായി തിരച്ചില്‍ തുടരുന്നു

അര്‍ജന്റീനയുടെ തോല്‍വിയില്‍ മനംനൊന്ത് ആത്മഹത്യ കുറിപ്പ് എഴുതിവച്ച കാണാതായ യുവാവിനായി മീനച്ചിലാറ്റില്‍ തിരച്ചില്‍ തുടരുന്നു. കോട്ടയം ആറുമാനൂര്‍ സ്വദേശി ഡിനു അലക്‌സിനെയാണ് കാണാതായത്. അര്‍ജന്റീനയുടെ കടുത്ത ആരാധകനായ ഡിനുവിന് മെസിയെ മിശിഹ എന്ന് വിളിക്കാനാണ് ഏറെ ഇഷ്ടപ്പട്ടിരുന്നതെന്ന് സുഹൃത്ത് സുമേഷ് വെളിപ്പെടുത്തി.

ഞാന്‍ ധാരളം കണ്ടു. ഇനി തനിക്ക് ലോകത്തില്‍ ഒന്നും കാണാനില്ല. ആഴങ്ങളിലേക്ക് പോവുകയാണ്. ഈ വരികള്‍ കുറിച്ചുവച്ചാണ് ആറുമാനൂര്‍ സ്വദേശി കൊറ്റത്തില്‍ ഡിനു അലക്‌സിനെ എവിടെയോ മറഞ്ഞത്. കോട്ടയത്തെ ഒരു സ്വകര്യസ്ഥാപനത്തില്‍ അക്കൗണ്ടന്റായിരുന്നു ഡിനു.

ലോകകപ്പ് മത്സരത്തില്‍ ക്രോയേഷ്യയോടുള്ള ദയനീയ തോല്‍വിയാണ് ഡിനുവിനെ നിരാശയിലാക്കിയത്. ഡിനു അര്‍ജന്റീനന്‍ താരം മെസിയുടെ കടുത്ത ആരാധകനാണ്. മെസിയെ മിശിഹ എന്ന് വിളിക്കാനാണ് ഡിനുവിന് ഏറെയിഷ്ടമെന്നും സുഹൃത്തായ സുമേഷ് വെളിപ്പെടുത്തി.

പിഎസ് സി റാങ്ക് ലിസ്റ്റില്‍ സ്ഥാനം പിടിച്ച ഡിനു ജോലികിട്ടുന്നതും കാത്തിരിക്കുകയായിരുന്നു. ഒരിക്കല്‍ പോലും മകന്‍ ഫുട്‌ബോള്‍ കളിക്കുന്നത് കണ്ടിട്ടില്ലെന്നാണ് അച്ഛന്‍ അലസ്ണ്ടാര്‍ പറഞ്ഞത്. പക്ഷെ അര്‍ജന്റീന തോറ്റാല്‍ നാട്ടിലിറങ്ങി നടക്കാന്‍ കഴിയില്ലെന്ന നിരാശയും മകന്‍ പങ്കുവച്ചിരുന്നുവെന്നും പിതാവ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

വെള്ളിയാഴ്ച്ച പുലര്‍ച്ചെയാണ് വീടു തുറന്നുകിടന്നത് കണ്ട മാതാപിതാക്കള്‍ അന്വേഷിച്ചപ്പോഴാണ് ഡിനുവിനെ കാണാനില്ലെന്ന വിവരം അറിഞ്ഞത്. പിന്നീട് പൊലീസ് നായയുടെ സഹായത്തോടെ നടത്തിയ തിരച്ചിലില്‍ ഡിനു പുഴക്കടവ് വരെ പോയതായി സുചനകള്‍ ലഭിച്ചു. തുടര്‍ന്ന് മീനച്ചിലാറ്റില്‍ ആരംഭിച്ച തിരച്ചില്‍ തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here