കൊല്ലം : കൊല്ലത്ത് തുടരുന്ന എസ് എഫ് ഐ 33-ാം സംസ്ഥാന സമ്മേളനത്തിൽ ശ്രദ്ധാകേന്ദ്രമാണ് സമ്മേളന പ്രതിനിധിയായ കെ.വി.നന്ദന.
ഇപ്പോഴും ഭാഗികമായെങ്കിലും പാർശ്വവൽക്കരണം നേരിടുന്ന ട്രാൻസ്ജെന്ടർമാരുടെ പ്രതിനിധികൂടിയാണ് നന്ദന.എസ്.എഫ്.ഐ പകർന്ന കരുത്ത് വിവരണാതീതമെന്ന് നന്ദന പറയുന്നു.
എസ്എഫ്ഐ തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗമായ നന്ദന ഉള്‍പ്പെടുന്ന പ്രസീഡിയമാണ് സമ്മേളന നടപടി നിയന്ത്രിക്കുന്നത്.
ആദ്യമായാണ് നന്ദന എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഇരിങ്ങാലക്കുട കോക്കാട്ട് വേലായുധന്റെയും കല്യാണിയുടെയും മകളായ നന്ദന കഴിഞ്ഞ തൃശൂര്‍ ജില്ലാ സമ്മേളനത്തിലാണ് ജില്ലാ കമ്മിറ്റി അംഗമായത്.
ഡ്രൈവറായ അച്ഛന്‍ വേലായുധന്‍ സിപിഐ എം പ്രവര്‍ത്തകനാണ്.ഒരു വര്‍ഷമായി എസ്എഫ്ഐയുടെ സജീവ പ്രവര്‍ത്തകയാണ് നന്ദന.
സ്‌കൂളില്‍ പഠിക്കുമ്പോള്‍ ട്രാന്‍സ്ജെന്‍ഡറായതുകൊണ്ട് മറ്റു കുട്ടികളില്‍നിന്നും നാട്ടുകാരില്‍നിന്നും വലിയ അവഗണനയാണ് നേരിടേണ്ടിവന്നതെന്ന് നന്ദന പറഞ്ഞു.
എവിടെച്ചെന്നാലും മറ്റുള്ളവര്‍ ഒറ്റപ്പെടുത്തും. അധ്യാപകരുടെ സ്നേഹവും,പുരോഗമന പ്രസ്ഥാനത്തിന്റെ പ്രോത്സാഹനവുമായിരുന്നു ഏക ആശ്വാസം. എസ്എഫ്ഐ പ്രവര്‍ത്തകയായതോടെ ജീവിതമാകെ മാറി.
ഇപ്പോള്‍ എവിടെയും അംഗീകാരം കിട്ടുന്നു. എസ്എഫ്ഐ ഒപ്പമുണ്ടെന്ന ചിന്ത നല്‍കുന്ന ധൈര്യവും ആത്മവിശ്വാസവും ചെറുതല്ല. ട്രാന്‍സ്ജെന്‍ഡറുകള്‍ക്കുള്ള അംഗീകാരമാണിത്.
പൊളിറ്റിക്സ് ഐച്ഛികമായി ബിരുദ പഠനത്തിന് ചേരണമെന്നാണ് കെ വി നന്ദനയുടെ ആഗ്രഹം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here