മഴ കനത്താല്‍ തിരുവനന്തപുരത്തെ തമ്പാനൂര്‍ മാത്രമല്ല, മുംബൈയും വെള്ളത്തിലാകും. ഇന്നലെ ആരംഭിച്ച കനത്ത മഴ ഇന്നും തുടര്‍ന്നതോടെ മഴക്കെടുതിയില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഗതാഗത സംവിധാനം താറുമാറായതിന് പുറമെ നാശനഷ്ടങ്ങളും നിരവധിയാണ്. മെട്രോ സിനിമയ്ക്ക് സമീപം മരം വീണ് രണ്ട് പേരും താനെയില്‍ മതിലിടിഞ്ഞുവീണ് ഒരു വിദ്യാര്‍ത്ഥിയുമാണ് മരിച്ചത്.
വാദ് ലയിലെ അന്‍റോപ് ഹില്‍ മേഖലയില്‍ ചുറ്റുമതില്‍ വീണ് 15 കാറുകള്‍ തകര്‍ന്നു. ഏതാനും കാറുകള്‍ ഇപ്പോഴും മണ്ണിനയിയിലാണ്.
231.44 മില്ലിമീറ്റര്‍ മഴ പെയ്തതോടെ മുംബൈ നഗരത്തിലും പരിസര പ്രദേശങ്ങളിലും ജനജീവിതം ദുസ്സഹമായി. കാലാവസ്ഥാ നീരീക്ഷണ കേന്ദ്രത്തിന്‍റെ കണക്കനുസരിച്ച് സാന്താക്രൂസ് മേഖലയിലാണ് ഏറ്റവും കൂടുതല്‍ മഴ പെയ്തത്. മലബാർ ഹിൽ, ധാരാവി, ഹിന്ദ്മാതാ തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്.
ഇവിടങ്ങളിൽ മോട്ടോർ ഉപയോഗിച്ച് റോഡിലെ വെള്ളം പമ്പു ചെയ്ത് നീക്കാനുള്ള നഗരസഭാ അധികൃതരുടെ ശ്രമം തുടരുകയാണ്. താരതമ്യേന താഴ്ന്ന പ്രദേശമായ അന്ധേരി, ഖാര്‍, മാലഡ്, എന്നീ സ്ഥലങ്ങളില്‍ വെള്ളം പൊങ്ങിയതിനാൽ ഗാതാഗത കുരുക്കുണ്ടാകുമെന്ന് പോലീസ് അറിയിച്ചു. ചെമ്പൂർ നഗരവും വെള്ളത്തിലാണ്.
കനത്ത മഴയില്‍ റോഡ്-റെയില്‍- വ്യോമ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. സിറ്റി സര്‍വീസ് ട്രെയിന്‍ ഉള്‍പ്പെടെ വൈകിയാണ് ഓടുന്നത്. നഗരത്തിന്‍റെ പല ഭാഗത്തും വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ ഗതാഗത തടസവുമുണ്ടാകുന്നുണ്ട്.
ജൂണ്‍ 22 മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here