കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ 11ഉം 12ഉം പ്രതികളും അഭിഭാഷകരുമായ പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവര്‍ നല്‍കിയ വിടുതല്‍ ഹര്‍ജി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി.
കേസില്‍ തെളിവ് നശിപ്പിച്ചതില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചായിരുന്നു നടപടി. കേസിന്റെ പ്രധാന രേഖകളൊന്നും അന്വേഷണ സംഘം ഇനിയും നല്‍കിയിട്ടില്ലെന്ന് ദിലീപ് കോടതിയെ അറിയിച്ചു.
അതേസമയം, തുടരെ ഹര്‍ജികള്‍ നല്‍കി കേസ് വൈകിപ്പിക്കാന്‍ ശ്രമിക്കരുതെന്ന് കോടതി വാക്കാല്‍ നിര്‍ദേശിച്ചു.
നടിയെ ആക്രമിച്ച കേസില്‍ 11,12 പ്രതികളായ പ്രദീഷ് ചാക്കോയും രാജു ജോസഫും നല്‍കിയ വിടുതല്‍ ഹര്‍ജിയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തളളിയത്. തങ്ങള്‍ അഭിഭാഷകരായതിനാല്‍ ജോലിയുടെ ഭാഗമായി മാത്രമാണ് കേസില്‍ ഇടപെട്ടിട്ടുളളൂവെന്നായിരുന്നു ഇവരുടെ വാദം.
എന്നാല്‍ നടിയെ അപമാനിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈലും മെമ്മറി കാര്‍ഡും പള്‍സര്‍ സുനി അഭിഭാഷകരെയാണ് ഏല്‍പ്പിച്ചതെന്നും ഇവര്‍ക്കെതിതെ മതിയായ തെളിവുണ്ടെന്നും പ്രസിക്യൂഷനും വാദിച്ചു. ഈ വാദം അംഗീകരിച്ചാണ് കോടതി പ്രദീഷ് ചാക്കോയും രാജു ജോസഫും വിചാരണ നേരിടണമെന്ന് ഉത്തരവിട്ടത്.
അതിനിടെ കേസിന്റെ പ്രധാന രേഖകളൊന്നും അന്വേഷണ സംഘം ഇനിയും നല്‍കിയിട്ടില്ലെന്ന് ദിലീപ് കോടതിയെ അറിയിച്ചു. ഫോറന്‍സിക് റിപ്പോര്‍ട്ട് അടക്കം ചില രേഖകള്‍ അപൂര്‍ണമായാണ് നല്‍കിയതെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
എന്നാല്‍ ആവശ്യമുള്ള മുഴുവന്‍ രേഖയും നല്‍കിയെന്നും ചില രേഖകള്‍ കൈമാറാന്‍ കഴിയില്ലെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.
ഇതോടെ കോടതി ഏതൊക്കെ രേഖകള്‍ വേണമെന്ന് എഴുതി നല്‍കണമെന്നും തുടരെ ഹര്‍ജികള്‍ നല്‍കി കേസ് വൈകിപ്പിക്കാന്‍ ശ്രമിക്കരുതെന്നും വാക്കാല്‍ പറഞ്ഞു. പ്രതികള്‍ സഹകരിക്കാതെ വിവിധ ഹര്‍ജികള്‍ നല്‍കി കോടതിയുടെ സമയം കളയരുതെന്നും അറിയിച്ചു. അടുത്ത മാസം 11ന് ഇതുസംബന്ധിച്ച് തീരുമാനം അറിയിക്കും.
കേസില്‍ മുഖ്യ പ്രതി സുനില്‍ കുമാര്‍ അടക്കം മുഴുവന്‍ പ്രതികളെയും ഹാജരാക്കിയിരുന്നു. ഇവരുടെ റിമാന്‍ഡും അടുത്ത മാസം 11വരെ നീട്ടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here