കെവിന്‍ കേസ്; മരണകാരണം കണ്ടെത്താന്‍ മെഡിക്കല്‍ ബോര്‍ഡിന്‍റെ നിര്‍ണായക സ്ഥലപരിശോധന തെന്‍മലയില്‍

കെവിന്‍റെ മരണകാരണം കണ്ടെത്താന്‍ മെഡിക്കല്‍ ബോര്‍ഡിന്‍റെ നിര്‍ണായക സ്ഥലപരിശോധന തെന്‍മലയില്‍ നടന്നു പ്രമുഖ പൊലീസ് സർജന്മാരുടെ സംഘമാണ് കെവിന്‍റെ മൃതദേഹം കണ്ടെത്തിയ ചാലിയേക്കര തോട്ടിലും പരിസരത്തും പരിശോധന നടത്തിയത്.

ആന്തരികാവയവ പരിശോധന അനുസരിച്ച് പുഴയില്‍ വീഴുമ്പോൾ കെവിന് ജീവനുണ്ടായിരുന്നെന്നാണ് നിഗമനം. കെവിന്‍റേത് മുങ്ങി മരണമാണോ അതോ മുക്കി കൊന്നതാണോയെന്ന കാര്യത്തിലാണ് അന്വേഷണ സംഘത്തിന് സ്ഥിരീകരണം വേണ്ടത്. മുങ്ങിമരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടെങ്കിലും ശരീരത്തിലെ പരുക്കുകളുടെ സ്വഭാവമാണ് സംശയത്തിന് കാരണം.

ക്രൂരമായ മര്‍ദനത്തില്‍ അബോധാവസ്ഥയിലായ കെവിനെ മരിച്ചുവെന്നു കരുതി അക്രമികള്‍ പുഴയിൽ തള്ളിയതാകാനും സാധ്യതയുണ്ട്. മരണം സംബന്ധിച്ച അവ്യക്തത നീക്കുന്നതിനായാണ് അന്വേഷണം സംഘം മെഡിക്കല്‍ ബോര്‍ഡിന്‍റെ സഹായം തേടിയത്.

പോസ്റ്റ്മോർട്ടത്തിനു ശേഷമുള്ള ഡയാപ്റ്റം പരിശോധനയിൽ കെവിന്‍റെ ശരീരത്തിൽ നിന്നു ലഭിച്ച വെള്ളവും മൃതദേഹം കാണപ്പെട്ട ചാലിയേക്കര പുഴയിലെ വെള്ളവും ഒന്നാണെന്നു കണ്ടെത്തി. പുഴയിൽ വീഴുമ്പോൾ കെവിന് ജീവനുണ്ടായിരുന്നു എന്ന് ഇതിലൂടെ സ്ഥിരീകരിക്കാം. പുഴയില്‍വീണ കെവിനെ പിന്നീട് പ്രതികള്‍ മുക്കികൊലപ്പെടുത്താനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്.

ആന്തരികാവയവ പരിശോധനയില്‍ കെവിന്‍റെ ശരീരത്തില്‍ മദ്യത്തിന്‍റെ അംശവും കണ്ടെത്തി. തട്ടിക്കൊണ്ടുപോകുന്നതിനിടെ വെള്ളം ചോദിച്ച കെവിന് മദ്യം നല്‍കിയിരുന്നതായി പ്രതികള്‍ ചോദ്യംചെയ്യലില്‍ വ്യക്തമാക്കിയിരുന്നു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെയും ആരോഗ്യ വകുപ്പിലെയും ഉന്നത പൊലിസ് സർജന്മാരുടെ സംഘമാണ് മെഡിക്കല്‍ ബോര്‍ഡിലുള്ളത്.

അന്വേഷണസംഘം നല്‍കിയ പോസ്റ്റ്മോര്‍ട്ടം, ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടുകള്‍ ബോര്‍ഡ് പരിശോധിച്ചെങ്കിലും മരണം സംബന്ധിച്ച ദുരൂഹത നീക്കാനായില്ല. തുടര്‍ന്നാണ് കെവിന്‍റെ മൃതദേഹം കണ്ടെത്തിയ തെന്‍മല ചാലിയക്കരയില്‍ പരിശോധന നടത്താൻ തീരുമാനിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here