മോഷ്ടാക്കളെ കൊണ്ട് പൊറുതി മുട്ടിയ ആലുവ മുപ്പത്തടം കടുങ്ങല്ലൂർ മേഖലയിൽ ഇക്കുറി കള്ളന്നെത്തിയത് സ്ത്രീയുടെ വേഷമണിഞ്ഞ്. ചുരിദാർ ധരിച്ച് ഷോളണിഞ്ഞ് സുന്ദരിയായി എത്തിയ മോഷ്ടാവിന്‍റെ ദൃശ്യങ്ങള്‍ സിടിവിയില്‍ പതിഞ്ഞു. പുലര്‍ച്ചെ മോഷ്ടിക്കാനെത്തിയ കളളനെ അയല്‍വാസി കണ്ടതോടെ ഓടിരക്ഷപ്പെടുകയായിരുന്നു.
പുലർച്ചെ മൂന്ന് മണിയോടെ ഉറക്കമുണർന്ന വൈലോക്കുഴി വീട്ടിൽ ഭാസ്കരനാണ് റോഡിലൂടെ ചുരിദാര്‍ ധരിച്ച യുവതി നടന്നു നീങ്ങുന്നത് കണ്ടത്. ഒറ്റക്ക് ധൈര്യത്തോടെ നടന്ന് പോകുന്ന യുവതിയെ കണ്ടാദ്യം ഒന്നമ്പരന്നു. പിന്നീട് ധൈര്യം സംഭരിച്ച് പുറത്തേക്കിറങ്ങിയപ്പോൾ യുവതി പരുങ്ങുന്നു. നല്ല ഉയരവും മെലിഞ്ഞ ശരീരവുള്ള യുവതി ഓറഞ്ച് ചുരിദാർ ധരിച്ച് ഷോൾ പുതച്ചാണ് നടന്നിരുന്നത്. ഇതോടെ സംശയം തോന്നിയ ഭാസ്കരൻ വടിയെടുത്ത് പിന്നാലെ ചെന്നതോടെ അവർ ഓടി മറഞ്ഞു
സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് ചുരിദാർ ധരിച്ചെത്തിയ യുവതി പുരുഷൻ തന്നെയാണെന്ന് സ്ഥിരീകരിച്ചത്.
ആലുവ മുപ്പത്തടം കടുങ്ങല്ലൂർ മേഖലയിൽ മാസങ്ങളായി മോഷണം പതിവാണ്. ഹെൽമറ്റ് വച്ചും മുഖം മറച്ചും മോഷ്ടാക്കൾ വിഹരിച്ചതോടെ റെസിഡൻറസ് അസോസിയേഷനുകളും നിരത്തുകളിൽ സി.സി.ടി.വി കാമറ സ്ഥാപിച്ചിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചെങ്കിലും ചുരിദാര്‍ ധരിച്ചെത്തിയ മോഷ്ടാവിനെ കുറിച്ച് ഇതുവരെ വിവരം ലഭിച്ചില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here