ദിലീപിനെ തിരിച്ചെടുത്തത് ഏകകണ്ഠമായി; മോഹന്‍ലാലിന്റെ ആദ്യവിശദീകരണം

തിരുവനന്തപുരം: ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്ത സംഭവത്തില്‍ വിശദീകരണവുമായി പ്രസിഡന്റ് മോഹന്‍ലാല്‍.

ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തത് ഏകകണ്ഠമായ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണെന്നും സംഭവത്തില്‍ അമ്മയ്ക്ക് നിക്ഷിപ്ത താത്പര്യമില്ലെന്നും മോഹന്‍ലാല്‍ വിശദീകരിച്ചു.

എതിര്‍ശബ്ദമില്ലാതെയുണ്ടായ പൊതുവികാരത്തിനനുസരിച്ചാണ് ദിലീപിനെ തിരികെയെടുക്കാന്‍ ജനറല്‍ ബോഡി യോഗം തീരുമാനിച്ചത്. എതിര്‍ശബ്ദങ്ങള്‍ക്ക് പിറകിലുളള വികാരങ്ങള്‍ എന്തായാലും പരിശോധിക്കാന്‍ പുതിയ നേതൃത്വം തയ്യാറാണെന്നും അമ്മ വ്യക്തമാക്കി.

ദിലീപിനെ തിരികെയെടുത്തതിന് ശേഷമുണ്ടായ വിവാദങ്ങളില്‍ പ്രതികരിക്കാത്ത അമ്മയ്‌ക്കെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രസിഡന്റ് മോഹന്‍ലാല്‍ വാര്‍ത്താക്കുറിപ്പിലൂടെ നിലപാടറിയിച്ചത്.

അമ്മ എന്ന വാക്കിന്റെ പൊരുള്‍ എന്താണെന്ന് അറിഞ്ഞുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കിയ മോഹന്‍ലാല്‍ ആക്രമിക്കപ്പെട്ട സഹോദരിക്കൊപ്പമാണ് തങ്ങളെന്ന് വ്യക്തമാക്കി.

ദിലീപിനെ തിരികെ എടുത്ത നടപടി ജനറല്‍ബോഡി യോഗത്തിലെ എതിര്‍ശബ്ദമില്ലാത്ത പൊതുവികാരമായിരുന്നു. ഏകകണ്ഠമായ തീരുമാനത്തിനൊപ്പം അമ്മ നിലകൊളളുക മാത്രമാണ് ചെയ്തത്. അതിനപ്പുറം യാതൊരു നിക്ഷിപ്ത താത്പര്യങ്ങളും അമ്മയ്ക്കില്ല.

ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കാത്ത ചിലര്‍ എതിര്‍ശബ്ദമുയര്‍ത്തി പുറത്തുപോകുന്നതായി പ്രഖ്യാച്ചിട്ടുണ്ട്. ഇവരുടെ തീരുമാനത്തിന് പുറകിലെ വികാരം എന്തായാലും പരിശോധിക്കാന്‍ തയ്യാറാണെന്നും അമ്മ വ്യക്തമാക്കുന്നു.

തിരുത്തലുകള്‍ ആരുടെ പക്ഷത്ത് നിന്നായാലും നടപ്പാക്കാന്‍ തയ്യാറാണ്. ഈ സംഘടനയെ തകര്‍ക്കാന്‍ ഗൂഢലക്ഷ്യത്തോടെ പെരുമാറുന്നവരെ അവഗണിക്കണമെന്നും വാര്‍ത്താക്കുറിപ്പിലുണ്ട്.

ദിലീപിന്റെ അംഗത്വം സംബന്ധിച്ച ഔദ്യോഗിക വിവരം മാധ്യമങ്ങളിലൂടെ അറിഞ്ഞപ്പോള്‍ തന്നെ സത്യമെന്തെന്ന് അറിയാതെ നമ്മള്‍ ബഹുമാനിക്കുന്ന പലരും എതിര്‍പ്പുമായി രംഗത്തെത്തി.

അമ്മയെ മാഫിയയെന്നും സ്ത്രീവിരുദ്ധ സംഘടനയെന്നും മുദ്രകുത്തുന്നത് മനുഷ്യത്വരഹിതമാണെന്നും ലണ്ടനില്‍ നിന്നും മോഹന്‍ലാല്‍ ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

സംഘടനയിലെ അംഗങ്ങള്‍ ഒരുമയോടെ നില്‍ക്കേണ്ടത് നമ്മുടെ മാത്രം കാര്യമാണെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് പ്രസിഡന്റ് മോഹന്‍ലാല്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News