മഹാരാജാസിലെ എസ്എഫ്‌ഐ നേതാവിനെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ കുത്തിക്കൊന്നു; മൂന്നു പേര്‍ അറസ്റ്റില്‍; ഇന്ന് സംസ്ഥാന വ്യാപക എസ്എഫ്‌ഐ പഠിപ്പുമുടക്ക്‌

എറണാകുളം: മഹാരാജാസ് കോളേജിൽ എസ് എഫ് ഐ പ്രവർത്തകനെ കുത്തിക്കൊന്നു. ഇടുക്കി വട്ടവട സ്വദേശി അഭിമന്യു ആണ് മരിച്ചത്.

എൻഡിഎഫ് പ്രവർത്തകരാണ് കൊലപാതകം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ പൊലീസിന്റെ പിടിയിലായി.

കോട്ടയം സ്വദേശി ബിലാൽ ഫോർട്ട് കൊച്ചി സദേശി റിയാസ്, മുഹമ്മദ് എന്നിവരാണ് പിടിയിലായത്. ആക്രമണത്തിൽ മറ്റൊരു എസ്എഫ്ഐ പ്രവർത്തകന് കുടി പരിക്കേറ്റു.

ഗുരുതരമായി പരിക്കേറ്റ കോട്ടയം സദേശി അർജുൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആന്തരികാവയവങ്ങൾക്ക്‌ സാരമായി പരുക്കേറ്റ അർജ്ജുനെ ശസ്ത്രക്രിയക്ക്‌ വിധേയനാക്കി.

അത്യാഹിത വിഭഗത്തിൽ നിരീക്ഷണത്തിലാണു അർജ്ജുൻ. പോസ്റ്റർ ഒട്ടിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണം രാത്രി 12 മണിയോടെയാണ് ഇരുവർക്കും കുത്തേറ്റത്.

എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മറ്റി അംഗമാണ് രണ്ടാം വർഷ കെമിസ്ട്രി വിദ്യാർത്ഥിയായ അഭിമന്യു. പ്രവേശനവുമായി ബന്ധപ്പെട്ട പോസ്റ്റര്‍ പതിക്കുകയായിരിന്ന അഭിമന്യുവിനെ അക്രമിസംഘം പിറകെ ഓടി വെട്ടുകയായിരുന്നുവെന്ന് സംഭവസ്ഥലത്ത് ഉണ്ടായിരുന്ന വിദ്യാര്‍ഥികള്‍ പറയുന്നു.

ഇരുപതോളം വരുന്ന അക്രമിസംഘം പുറത്തുനിന്ന് സംഘടിച്ചെത്തി ക്യാമ്പസില്‍ കയറണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ക്യാമ്പസിലെ വിദ്യാര്‍ഥികളല്ലാത്തതിനാല്‍ അകത്തുകയറാന്‍ കഴിയില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞെങ്കിലും സംഘം അതിക്രമിച്ച് കടന്ന് അക്രമം നടത്തുകയായിരുന്നുവെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

അഭിമന്യു സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മുതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവം അറിഞ്ഞ് ഒട്ടേറെ നേതാക്കളും പ്രവർത്തകരും ആശുപത്രിയിലെത്തി.

സംഭവസ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. മറ്റ് അക്രമസംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിച്ചതായി പോലീസ് അറിയിച്ചു.

അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മഹാരാജാസ്‌ കോളേജ്‌ രണ്ട്‌ ദിവസത്തേക്ക്‌ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. ചുവരെഴുത്തിനെ ചൊല്ലി മുൻപും ക്യാമ്പസ്സിന്റെ സമാധാന അന്തരീക്ഷം തകർക്കാൻ ക്യാമ്പസ്‌ ഫ്രണ്ട്‌ ശ്രമിച്ചിരുന്നതായി എസ്‌എഫ്‌ഐ പറഞ്ഞു.

അക്രമത്തിനായി ക്യാമ്പസ്സിനു പുറത്ത്‌ നിന്നുള്ളവരും പങ്ക്‌ ചേർന്നതായും ഇവർ ആരോപിക്കുന്നുണ്ട്‌. ഹോസ്റ്റലിലേക്ക്‌ മടങ്ങും വഴി റോഡരികിൽ വെച്ചാണു ഇവർ അഭിമന്യുവിനെ കുത്തിയത്‌. ക്യാമ്പസ്സ്‌ ഫ്രണ്ട്‌ യൂണിറ്റ്‌ സെക്രട്ടറി ആക്രമണത്തിനു നേതൃത്വം നൽകിയതായാണു മഹാരാജാസിലെ എസ്‌എഫ്‌ഐ പ്രവർത്തകർ പറയുന്നത്‌.

ഒന്നാം വർഷ വിദ്യാർത്ഥിയായ മറ്റൊരു ക്യാമ്പസ്‌ ഫ്രണ്ട്‌ പ്രവർത്തകനും അക്രമി സംഘത്തിലുള്ളതായി പ്രവർത്തകർ പറഞ്ഞു. അക്രമത്തിലൂടെ ക്യാമ്പസ്സ്‌ പിടിച്ചടക്കാൻ ആണു ക്യാമ്പ്സ്സ്‌ ഫ്രണ്ട്‌ ശ്രമിക്കുന്നതെന്ന് എസ്‌എഫ്‌ഐ എറണാകുളം ജില്ലാ കമ്മിറ്റി ആരോപിച്ചു.

ഏറെക്കാലമായി സമാധാനാന്തരീക്ഷം നില നിൽക്കുന്ന ക്യാമ്പസ്സ്‌ തകർക്കാനുള്ള ശ്രമത്തിൽ നിന്നും ക്യാമ്പസ്സ്‌ ഫ്രണ്ട്‌ പിന്മറണമെന്ന് എസ്‌എഫ്‌ഐ അവശ്യപ്പെട്ടു.

എസ് എഫ് ഐ നേതാവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കുമെന്ന് എസ്എഫ്ഐ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News