വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ജമ്മുകാശ്മീരിലും മഴക്കെടുതി കൂടുതല്‍ രൂക്ഷമാകുന്നു. ജൂലായ് ആറ് വരെ കനത്ത മഴക്ക് സാധ്യതയുണ്ടെന്നും ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പേമാരിയിലും വെള്ളപ്പൊക്കത്തിലും അസമില്‍ മരിച്ചവരുടെ എണ്ണം 32 ആയി. ജൂലായ് ആറ് വരെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും പശ്ചിമബംഗാളിലും ജമ്മുകാശ്മീരിലും ശക്തമായ മഴതുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ജനങ്ങളും സര്‍ക്കാരും വേണ്ട മുന്‍കരുതലുകളും മുന്‍കൂട്ടി കൈകൊള്ളണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തെക്ക് പടിഞ്ഞാറന്‍ കാലാവസ്ഥ ശക്തിപ്രാപിച്ചത് അസമിലെ അഞ്ച് ജില്ലകളിലെ 38 ഗ്രാമങ്ങളിലായി ഇരുപത്തിയൊമ്പതിനായിരത്തോളം പേരെ ബാധിച്ചെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍.
പല ഗ്രാമങ്ങളും വെള്ളത്തിനടിയിലായിരിക്കുകയാണ്. ഇതുവരെ 32 പേര്‍ മരിച്ചെന്നാണ് കണക്കുകള്‍.വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ തന്നെ അസമിലാണ് മഴക്കെടുതി രൂക്ഷമായിരിക്കുന്നത്.
ദുരന്ത നിവാരണത്തിനായി അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ കേന്ദ്ര സഹായം ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്തെ രണ്ട് പ്രധാന നദികള്‍ ഇപ്പോഴും കരകവിഞ്ഞ് ഒഴുകുകയാണ്.
ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയ കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ജൂണ്‍ 29 നാണ് രാജ്യവ്യാപകമായി തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം എത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here