ജലന്ദർ ബിഷപ്പിനെതിരായ പീഡനക്കേസിൽ പ്രാഥമിക തെളിവെടുപ്പ് പൂർത്തിയായി. ആവശ്യമെങ്കിൽ ബിഷപ്പിനെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തുമെന്ന് അന്വേഷണ സംഘം. പീഡനം നടന്ന കുറവിലങ്ങാട് മഠത്തിലെത്തി ഫോറൻസിക് സംഘം ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. മഠത്തിലെ റജിസ്റ്ററിൽ കൃത്രിമം നടന്നിട്ടില്ലെനും പരിശോധനയിൽ വ്യക്തമായി.
കന്യാസ്ത്രീയുടെ മൊഴിയനുസരിച്ചുള്ള തെളിവുകൾ ശേഖരിക്കുന്നതിനാണ് ഫോറൻസിക് സംഘം കുറവിലങ്ങാട്ടെ മഠത്തിലെത്തിയത്. പീഡനം നടന്നതായി മൊഴിയിൽ പറയുന്ന ഇരുപതാം നമ്പർ മുറിയിലായിരുന്നു പരിശോധന. തുടർന്ന് മഠത്തിലെ സന്ദർശന രജിസ്റ്ററിന്റെ കാലപ്പഴക്കം ഉൾപ്പെടെ ഫോറൻസിക് സംഘം പരിശോധിച്ചു.
മഠത്തിൽ പതിമൂന്ന് തവണ പീഡിപ്പിക്കപ്പെട്ടെന്ന മൊഴി സാധുകരിക്കുന്ന തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ 13 തവണ മഠത്തിൽ എത്തിയിരുന്നതായി സന്ദർശന രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ രജിസ്റ്ററിൽ യാതൊരു കൃത്രിമത്വവും നടന്നിട്ടില്ലെന്ന് വ്യക്തമായതോടെ ബിഷപ്പിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.
ബിഷപ്പ് ഫോണിൽ അശ്ലീല സംഭാഷണം നടത്തിയതായും അശ്ലീല സന്ദേശങ്ങള്‍ അയച്ചതായും കന്യാസ്ത്രി മൊഴി നല്‍കിയിട്ടുണ്ട്. കന്യാസ്ത്രിയുടെ ഫോണും പരിശോധിക്കും. പരാതിക്കാരിയെ കൂടാതെ 6 കന്യാസ്ത്രീകളുടെ മൊഴി അന്വേഷണ സംഘം ശേഖരിച്ചു.
കേസിലെ മൊഴിയെടുപ്പും പ്രാഥമിക തെളിവെടുപ്പും പൂർത്തിയായ സാഹചര്യത്തിൽ പൊലീസ് തുടർനടപടികളിലേക്ക് നീങ്ങും. ബിഷപ്പ് ഫ്രാങ്കോ മുളക്കൽ നൽകിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടരുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here