പ്രിയപ്പെട്ടവന്റെ വേര്‍പാട് അംഗീകരിക്കാനാവാതെ സഹപാഠികള്‍; തേങ്ങലടങ്ങാതെ മഹാരാജാസ്; അ‍‍‍വധി ചോദിച്ച് അധ്യാപകര്‍

മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ നേതാവുമായ അഭിമന്യുവിന്റെ കൊലപാതകത്തിന് ശേഷം കോളേജ് ഇന്ന് വീണ്ടും തുറന്നു.

കലാലയത്തിന്റെ ഇടനാഴികളില്‍ നാടന്‍പാട്ടിന്റെ ഈരടികളും മുദ്രാവാക്യങ്ങളുടെ മൂര്‍ച്ചയുമായി അവര്‍ക്കിടയില്‍ നിറഞ്ഞ പുഞ്ചിരിയുമായി നിന്നിരുന്ന അവരുടെ പ്രിയപ്പെട്ട വട്ടവട ഇനിയങ്ങോട്ട് കൂടെയില്ലെന്ന യാഥാര്‍ഥ്യം അംഗീകരിക്കാന്‍ ക‍ഴിയാതെ തരിച്ചിരിക്കുകയാണ് മഹാരാജാസ് ഒന്നടങ്കം.

കോളേജ് തുറന്നെങ്കിലും അഭിമന്യുവിന്‍റെ ക്ലാസായ രണ്ടാം വര്‍ഷ കെമിസ്ട്രി ക്ലാസില്‍ ആരുംതന്നെ ഇന്ന് എത്തിയിട്ടില്ല. അഭിമന്യുവിനെ പഠിപ്പിച്ച വിദ്യാര്‍ത്ഥികളും ഉച്ചക്ക് ശേഷം അവധി ആവശ്യപ്പെട്ടിരിക്കുകയാണ്.

രാവിലെ 10 30 ഓടുകൂടിയാണ് വിദ്യാര്‍ത്ഥികള്‍ ക്യന്പസിലേക്ക് എത്തിതുടങ്ങിയത്. അനുസ്മരണ യോഗം നടക്കുന്ന കോളേജ് ഓഡിറ്റോറിയം വിങ്ങുകയായിരുന്നു.

ആദ്യം സംസാരിച്ച പ്രിന്‍സിപ്പാള്‍ സംസാരം മു‍ഴുമിപ്പിക്കാനാവാതെ അവസാനിപ്പിക്കുകയായിരുന്നു. അധ്യാപകര്‍ സംസാരിച്ച് ക‍ഴിഞ്ഞ ശേഷമാണ് വീണ്ടും അദ്ദേഹം സംസാരിച്ചത്.

ഒരു വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നതിലുപതി പരിചയപ്പെട്ടവര്‍ക്കെല്ലാം അവന്‍ അഭിമതനായിരുന്നു. എന്‍എസ്എസ് യൂണിറ്റ് സെക്രട്ടറിയായും ഹോസ്റ്റല്‍ സെക്രട്ടറിയായും കോളേജിന്‍റെ സര്‍വ പ്രവര്‍ത്തനങ്ങളിലും അവന്‍ സജീവമായിരുന്നു.

അതുകൊണ്ട് തന്നെയാണ് അഭിമന്യുവിനെ ഓര്‍ത്തെടുക്കുന്ന അധ്യാപകരുടെയൊക്കെയും മി‍ഴികള്‍ ഇപ്പോ‍ഴും ഈറനണിയുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here