എസ്ഡിപിഐക്കാര്‍ കൊലപ്പെടുത്തിയ വിദ്യാര്‍ഥി നേതാവ് അഭിമന്യുവിന്‍റെ കുടുംബത്തിന് സഹായവുമായി സിപിഐഎം. കുടുംബത്തെ ഏറ്റെടുക്കുമെന്ന് സി പി ഐ എം അറിയിച്ചു.വാസയോഗ്യമായ വീട് നിർമ്മിച്ച് നൽകും.
സഹോദരിയുടെ വിവാഹ ചിലവ് ഏറ്റെടുക്കുന്നതുള്‍പ്പടെ നിരവധി സഹായങ്ങളാണ് സി പി ഐ എം പ്രഖ്യാപിച്ചിരിക്കുന്നത്. പ്രാഥമിക വിദ്യാഭ്യാസത്തിന് അപ്പുറത്തേക്ക് സ്വപ്നം കാണാന്‍ കഴിയാത്ത ഒരു കുഗ്രാമത്തില്‍ നിന്നാണ് ഒരു കുടുംബത്തിന്‍റെ പ്രതീക്ഷയും നാടിന്‍റെ അഭിമാനവുമായി കഠിനാധ്വാനിയായ അഭിമന്യു വിദ്യാഭ്യാസത്തിനായി മഹാരാജാസില്‍ എത്തിയത്.
എന്നാല്‍ എസ്ഡിപിഐ ക്യാംപസ്ഫ്രണ്ട് പ്രവര്‍ത്തകര്‍ ആ പ്രതീക്ഷകള്‍ തല്ലിക്കെടുത്തി അഭിമന്യുവിനെ നിഷ്ഠൂരമായി കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിലും അക്രമത്തിലും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ സി പി ഐ എം എറണാകുളം ജില്ലാ കമ്മിറ്റി അഭിമന്യുവിന്‍റെ കുടുംബത്തെ ഏറ്റെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഒറ്റമുറി വീട്ടില്‍ കഴിയുന്ന കുടുംബത്തിന് വാസയോഗ്യമായ വീട് നിര്‍മ്മിച്ചു നല്‍കാന്‍ പാര്‍ട്ടി തീരുമാനിച്ചു.മാതാപിതാക്കളുടെ ഭാവി സംരക്ഷണവും ഏറ്റെടുക്കും.
അക്രമത്തില്‍ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അർജുന്‍റെയും വിനീതിന്‍റെയും ചികിത്സ ചിലവ് ഏറ്റെടുക്കുമെന്നും ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.ഈ മസം 15, 16 തീയ്യതികളിൽ വീട് വീടാന്തരം കയറി ഫണ്ട് ശേഖരിക്കും.
വർഗ്ഗീയ തീവ്രവാദത്തിനെതിരെ പ്രചരണ ക്യാമ്പയിൻ സംഘടിപ്പിക്കാനും പാര്‍ട്ടി ജില്ലാ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. പ്രമുഖരെ അണിനിരത്തിക്കൊണ്ട് 9 ന് എറണാകുളം ടൗൺ ഹാളിൽ വർഗ്ഗീയ-തീവ്രവാദ വിരുദ്ധ സദസ്സ് സംഘടിപ്പിക്കുമെന്നും ജില്ലാ സെക്രട്ടറി അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here