‘നിന്റെ പക്കല്‍ ഒന്നുമുണ്ടായിരുന്നില്ല ശുദ്ധമായ സ്‌നേഹമൊഴിച്ച്’; അഭിമന്യുവിനെ കുറിച്ച് ടി പത്മനാഭന്‍

വര്‍ഗീയതുടെ കത്തിമുനയില്‍ അവര്‍ അവനെ അവസാനിപ്പിച്ചിട്ടും അഭിമന്യു സംവദിച്ചുകൊണ്ടിരിക്കുയാണ് ഈ ലോകത്ത് വര്‍ഗീയതയെ എതിര്‍ക്കുന്ന ഓരോരുത്തരുടെയും നാവിലൂടെ.

അവന്റെ പുഞ്ചിരി ചുണ്ടുകളില്‍ നിന്ന് ചുണ്ടുകളിലേക്ക് പടര്‍ന്നുകൊണ്ടിരിക്കുകയാണ്. അറിഞ്ഞവരെയും കേട്ടവരെയും അവന്‍ അവന്റെ സ്‌നേഹത്തിന്‍രെ നനുത്തനൂലിനാല്‍ കെട്ടിയിട്ടു.

ദിവസങ്ങളായിട്ടും മഹാരാജാസിന്റെ കണ്ണിലെ നനവുണങ്ങാത്ത ഓര്‍മ്മയാണിപ്പഴും അവന്‍. പ്രിയപ്പെട്ട അഭിമന്യുവിനെ കുറിച്ച് ടി പദ്മനാഭന്‍ എഴുതിയ കവിത

എന്റെ പ്രിയപ്പെട്ട കുട്ടീ, നിന്നെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല എന്നിട്ടും
നീ നിന്റെ നിഷ്‌കളങ്കമായ സ്‌നേഹത്താല്‍ എന്നെ പിടിച്ചു കെട്ടികളഞ്ഞല്ലോ
നിന്റെ പുഞ്ചിരി
ദൈവമേ ഒരു കുട്ടിയുടെ ചെറുപ്പക്കാരന്റെ പുഞ്ചിരി ഇത്രമാത്രം മനോഹരമാകുമെന്ന എനിക്കിപ്പോഴല്ലേ മനസ്സിലായത്.
നിന്നെക്കുറിച്ചെല്ലാം ഞാനറിയുന്നു. നീ നിസ്വനായിരുന്നു എന്നിട്ടും നീ എല്ലാവരെയും സഹായിച്ചു സ്‌നേഹിച്ചു
നിന്റെ പക്കല്‍ ഒന്നുമുണ്ടായിരുന്നില്ല ശുദ്ധമായ സ്‌നേഹമൊഴിച്ച് എന്നിട്ടും നീ ആ സ്‌നേഹം എല്ലാവര്‍ക്കും വാരിക്കൊടുത്തു. നീയുമായി പെരുമാറിയവരെ മാത്രമല്ല നിന്നെകുറിച്ച് കേട്ടറിവുള്ളവരെ കൂടി നീ നിന്റെ സ്‌നേഹത്തിന്റെ നനുത്ത നൂലുകളാല്‍ വരിഞ്ഞുകെട്ടി. നിന്റെ കൂടെ പ്രവര്‍ത്തിച്ചവരെ പഠിച്ചവരെ പഠിപ്പിച്ചവരെ എല്ലാവരെയും
പ്രിയപ്പെട്ടവനെ
ഞങ്ങളെല്ലാവരും ഉറങ്ങികിടന്നപ്പോള്‍ നീ ഉറങ്ങാതെ ജോലി ചെയ്യുകയായിരുന്നു. നീ ഹോട്ടലിലെ എച്ചില്‍ പാത്രങ്ങള്‍ കഴുകി, രാത്രി ഏറെ നേരം പട്ടണത്തിലെ ചുമരുകളില്‍ സിനിമാ പോസ്റ്ററുകള്‍ ഒട്ടിച്ചുനടന്നു. ഇതില്‍ നിന്നൊക്കെ കിട്ടുന്ന കാശുകൊണ്ട് വേണമായിരുന്നു നിനക്ക് ജീവിക്കാനും പഠിക്കാനും
ഞങ്ങള്‍ക്ക് കുറ്റബോധമുണ്ട്…
നാന്‍ പെറ്റ മകനേ
ഈ നിലവിളി ദിഗന്തങ്ങളില്‍ ഇപ്പോഴും മുഴങ്ങിക്കൊണ്ടിരിക്കുന്നു.
പ്രിയപ്പെട്ടവനെ നീ മരിച്ചിട്ടില്ല നീ അമരനാണ്
നീ യാത്ര ആരംഭിച്ചിട്ടേയുള്ളു
നിന്‍രെ കൂടെ ഞങ്ങളെല്ലാവരുമുണ്ട്
പക്ഷേ
ഇത്തിരി നേരം നീ ഞങ്ങള്‍ക്കുവേണ്ടി കാത്തുനിന്‍ക്കണം…
ഒഴിച്ചുകൂടാത്ത ചില ജോലികള്‍ ഇവിടെ ഞങ്ങള്‍ക്കുണ്ട്
ചില കണക്കുതീര്‍ക്കലുകള്‍
അതിനുശേഷമാവാം ഒന്നിച്ചുള്ള യാത്ര

ടി പത്മനാഭന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here