കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഓർത്തഡോക്സ് സഭ വൈദികർ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ അന്വേഷണം അവസാന ഘട്ടത്തിൽ.
തെളിവെടുപ്പ് നടപടികൾ ഉടൻ പൂർത്തീകരിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. അതിനിടെ ദേശിയ വനിത കമ്മീഷൻ ഇന്ന് വീട്ടമ്മയുടെ മൊഴിയെടുക്കും
ബലാത്സംഗം നടന്നതായി യുവതി മൊഴിയിൽ പറയുന്ന ബോർഡിങ് കറുകച്ചാലിലെ വൈദിക ആശ്രമം എന്നിവിടങ്ങളിലാണ് ഇനി തെളിവെടുപ്പ് അവശേഷിക്കുന്നത്.
ഓർത്തഡോക്സ് സഭാ നേത്യത്വത്തിന് യുവതിയുടേതായി നൽകിയിരിക്കുന്ന സത്യപ്രസ്താവനയിൽ സാക്ഷി ഒപ്പിട്ടവരിൽ നിന്നും മൊഴിയെടുക്കും.
വൈദികരുടെ പീഡനം സംബന്ധിച്ച് സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടിയതിന് പിന്നാലെയാണ് ദേശീയ വനിത കമ്മീഷൻ യുവതിയിൽ നിന്ന് നേരിട്ട് മൊഴിയെടുക്കാൻ എത്തുന്നത്.
കമ്മീഷൻ അധ്യക്ഷ രേഖ ശർമയുടെ നേതൃത്വത്തിലുള്ള രണ്ടംഗ അന്വേഷണ സംഘം രാവിലെ തിരുവല്ലയിൽ എത്തും.
ഡൽഹി ഭദ്രാസനത്തിലെ വൈദികൻ ജയ്സ് കെ ജോർജിനൊപ്പം യുവതി താമസിച്ച കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ തെളിവെടുപ്പ് പൂർത്തിയായി.
ഒരുമിച്ച് താമസിച്ചത് വെളിപ്പെടുത്തുമെന്ന് വൈദികൻ ഭീഷണിപ്പെടുത്തിയതിനാലാണ് ഹോട്ടൽ ബിൽ താൻ അടച്ചതെന്ന് യുവതി മൊഴി നൽകി.
നിലവിൽ ഒളിവിൽ കഴിയുന്ന 4 പ്രതികളുടെയും മുൻകൂർ ജാമ്യ ഹരജി തിങ്കളാഴ്ച കോടതി പരിഗണിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here