ജസ്‌നയുടെ രൂപ സാദൃശ്യം: പുറത്തിറങ്ങാന്‍ പറ്റാതെ അലീഷ

പത്തനംതിട്ട: മുക്കോട്ട്തറയില്‍ നിന്നും കാണാതായ ജസ്‌നയെ കണ്ടെത്താനുള്ള ശ്രമത്തില്‍ രൂപ സാദൃശ്യം കൊണ്ട് ബുദ്ധിമുട്ടിലായിരിക്കുകയാണ് മുണ്ടക്കയം വെള്ളനാടി സ്വദേശിനി അലീഷ.

ഒറ്റനോട്ടത്തില്‍ ജസ്‌നയുമായി രൂപ സാദൃശ്യമുള്ള അലീഷയ്ക്ക് സ്വതന്ത്രമായി പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണിപ്പോള്‍ എന്ന് അലീഷ പീപ്പിള്‍ ടിവിയോട് പറഞ്ഞു.

ജസ്‌നയെ കാണാതായി കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ തന്നെ സമൂഹമാധ്യമങ്ങളിലും പത്ര ദൃശ്യമാധ്യമങ്ങളിലുമൊക്കെ വലിയ വാര്‍ത്തയായി. ജസ്‌നയുടെ ഫോട്ടോ പതിച്ച പോസ്റ്ററുകളും എല്ലായിടത്തും പൊലീസ് പതിക്കുകയും ചെയ്തിരുന്നു.

അതിന് ശേഷമാണ് അലീഷയ്ക്ക് പുറത്തിറങ്ങാന്‍ ബുദ്ധിമുട്ടായത്. പുറത്തിറങ്ങിയാല്‍ നാട്ടുകാര്‍ ഒരു സംശയത്തോടെ മാത്രമാണ് നോക്കുന്നത്. പലരും അടുത്ത് വന്ന് ജസ്‌നയാണോ എന്ന് ചോദിക്കുന്നു. പൊലീസും ഇത്തരത്തില്‍ പല തവണ ചോദിച്ചിട്ടുണ്ടെന്നും അലീഷ പീപ്പിളിനോട് പറഞ്ഞു.

ചതുരക്കണ്ണാടിയും, പല്ലിലെ കമ്പിയും, ചിരിയും എല്ലാം ജസ്‌നയുടെതിന് സമാനമാണ്. നാട്ടുകാരും പൊലീസും ചോദിക്കാന്‍ തുടങ്ങിയപ്പോഴാണ് ജസ്‌നയുടെയും തന്റെയും രൂപ സാദൃശ്യം ശ്രദ്ധയില്‍പെട്ടതെന്നും അലീഷ പറഞ്ഞു.

അതേസമയം, ഇന്നലെ പൊലീസിന് ലഭിച്ച സിസിടിവിയിലെ ദൃശ്യത്തില്‍ കാണുന്നത് അലീഷ അല്ലെന്ന്് പൊലീസ് സ്ഥിരീകരിച്ചു. അങ്ങനെയാണെങ്കില്‍ അത് ജസ്‌നയാകാമെന്ന് സംശയത്തിലാണ് പൊലീസ്.

എന്തായാലും പൊലീസ് ദൃശ്യങ്ങള്‍ വിശദമായി പരിശോധിക്കുകയാണ്. എന്തായാലും കാണാമറയ്ത്ത് ജസ്‌നയുള്ളപ്പോള്‍ തട്ടത്തിന്‍ മറയത്തുള്ള അലീഷയ്ക്കാണ് പുറത്തിറങ്ങാന്‍ ബുദ്ധിമുട്ടായിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here