സ്വീഡനെ തകര്‍ത്ത് ഇംഗ്ലണ്ട് സെമിയില്‍

പ്രതിരോധത്തില്‍ ഉരുക്ക് കോട്ട കെട്ടിയ സ്വീഡനെ തല കൊണ്ട് മറികടന്ന് 28 വര്‍ഷങ്ങള്‍ ശേഷം ഇംഗ്ലണ്ട് ലോകകപ്പിന്റെ സെമി കാണുകയാണ്.

ഇംഗ്ലണ്ടിന്റെ സമഗ്ര ആദിപത്യമായിരുന്നു കളിയില്‍. സ്വീഡന്റെ കട്ടിയേറിയ പ്രതിരോധത്തെ വേഗതയേറിയ നീക്കങ്ങളിലൂടെയാണ് ഇംഗ്ലണ്ട് പരീക്ഷിച്ചത്.

തുടക്കം മുതല്‍ മികച്ച നീക്കങ്ങളുമായി ഇംഗ്ലണ്ട് നയം വ്യക്തമാക്കി. എന്നാല്‍ ബോക്‌സിനു പുറത്ത് സ്വീഡിഷ് ഡിഫന്‍സസില്‍ തട്ടി മുന്നേറ്റങ്ങള്‍ അവസാനിച്ചു.

മുപ്പതാം മിനിറ്റില്‍ ഇംഗ്ലണ്ട് കാത്തിരുന്ന നിമിഷമെത്തി. സെറ്റ് പീസിലൂടെ വീണ്ടുമൊരു ഇംഗ്ലീഷ് ഗോള്‍ പിറന്നപ്പോള്‍ ഞെട്ടിയത് സ്വീഡിഷ് പ്രതിരോധമായിരുന്നു. ആഷ്‌ലി യങ് കോര്‍ണര്‍ ബുള്ളറ്റ് ഹെഡറിലൂടെ ഹാരി മഗ്വയര്‍ വലയിലേക്ക് തിരിച്ച് വിടുകയായിരുന്നു.

ഗോള്‍ നേടിയതോടെ ഇംഗ്ലീഷ് നിര കൂടുതല്‍ ആത്മവിശ്വാസത്തിലായി. പല തവണ അവര്‍ സ്വീഡിഷ് ഗോള്‍ മഖത്തേക്ക് കുതിച്ചെത്തിയെങ്കിലും ആദ്യ പകുതിയില്‍ പിന്നിട് ഗോളുകളൊന്നും പിറന്നില്ല. അമ്പത്തിയൊന്നാം മിനിറ്റില്‍ ഇംഗ്ലണ്ട് സ്വീഡിഷ് വല വീണ്ടും കുലുക്കി.

ബോക്‌സിനുള്ളില്‍ ഡെലെ അലിയെ മാര്‍ക്ക് ചെയ്യാന്‍ വിട്ടുപോയ സ്വീഡിഷ് ഡിഫന്‍സ് നല്‍കിയ വിലയായിരുന്നു ആ ഗോള്‍. ലിംഗാര്‍ഡിന്റെ ക്രോസ് പോസ്റ്റിലേക്ക് വരുമ്പോള്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ നിന്ന അലി മിന്നുന്നൊരു ഹെഡറിലൂടെ ഇംഗ്ലീഷ് ലീഡുയര്‍ത്തി.

രണ്ടാം ഗോള്‍ വഴങ്ങിയതോടെയാണ് സ്വീഡന്‍ മുന്നേറ്റം ഉണര്‍ന്നത്. മിന്നുന്ന കൗണ്ടറുകളുമായി അവര്‍ ഇംഗ്ലീഷ് ഗോള്‍ മുഖത്തേക്ക് ഇരമ്പിയെത്തി. എന്നാല്‍ വലക്ക് കീഴില്‍ ജോര്‍ദാന്‍ പിക്ക് ഫോര്‍ഡ് സ്വീഡിഷ് നീക്കങ്ങളെ നിഷ്ഫലമാക്കി.

അവിശ്വസനീയമായ രീതിയിലാണ് പിക്ക് പോര്‍ഡ് മാര്‍ക്ക്‌സ് ബര്‍ഗിന്റെ കനത്ത ഷോട്ടുകള്‍ തട്ടിയകറ്റിയത്. സ്വീഡന്‍ ആക്രമണം തുടങ്ങിയതോടെ പ്രതിരോധം ശക്തമാക്കി. ഇംഗ്ലണ്ട് കളി നിയന്ത്രിച്ചു.

ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ 28 വര്‍ഷത്തെ കാത്തിരിപ്പിനാണ് ഇംഗ്ലണ്ട് വിരാമമിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News