മുംബൈ നരിമാൻ പോയിന്റിലെ എയർ ഇന്ത്യ ആസ്ഥാനമാണ് കനത്ത കടബാധ്യതയെ തുടർന്ന് പ്രതിസന്ധിയിലായതിനാൽ വിൽപ്പനക്കൊരുങ്ങുന്നത്. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് നരിമാൻ പോയിന്റ് കടലിന് എതിർവശത്തായി തലയുയർത്തി നിൽക്കുന്ന എയർ ഇന്ത്യ ബിൽഡിംഗ്.
മൊത്തം 23 നിലകളുള്ള സമുച്ചയത്തിലെ ആറു നിലകളാണ് എയർ ഇന്ത്യ ഉപയോഗിച്ച് വരുന്നത്. ഈ കെട്ടിടം അറിയപ്പെടുന്നതും എയർ ഇന്ത്യ ബിൽഡിംഗ് എന്ന പേരിലാണ്. ബോംബെ സ്ഫോടന പരമ്പരയിൽ നാശനഷ്ടങ്ങളുണ്ടായ കെട്ടിടത്തിന്റെ താഴത്തെ നില പിന്നീട് പുതുക്കി പണിയുകയായിരുന്നു.
കനത്ത കടബാധ്യതയെ തുടർന്നാണ് 220,000 സ്‌ക്വയർ ഫീറ്റിൽ നിർമ്മിച്ച കെട്ടിടം വിൽക്കുവാനായി തീരുമാനിച്ചിരിക്കുന്നത്. കെട്ടിടത്തിന്റെ നിരവധി ഫ്ലോറുകൾ ഒഴിഞ്ഞു കിടക്കുന്നതായാണ് ഒരു മുതിർന്ന എയർ ഇന്ത്യ ഉദ്യോഗസ്ഥൻ അറിയിച്ചത്.
ഏകദേശം 5000 കോടി രൂപയ്ക്കാണ് എയർ ഇന്ത്യയുടെ മുംബൈ നരിമാൻ പോയിന്റിലെ കെട്ടിട സമുച്ചയം ജവഹർലാൽ നെഹ്‌റു പോർട്ട് ട്രസ്റ്റിന് [ ജെ എൻ പി ടി] വിൽക്കാനുള്ള തീരുമാനമായത്. എന്നിരുന്നാലും മൂല്യനിർണയത്തിന് ശേഷമായിരിക്കും വിലയിൽ തീരുമാനമുണ്ടാകുക.
ഈ വർഷം ഡിസംബറോടെ തുക കൈമാറി 23 നില കെട്ടിടം ജെ എൻ പി ടി ഏറ്റെടുക്കുമെന്നാണ് റിപ്പോർട്ട്. വിൽപനയ്ക്ക് ശേഷവും എയർ ഇന്ത്യ ബിൽഡിംഗ് എന്നതിൽ ഭേദഗതികൾ ഉണ്ടാകില്ലെന്ന് ഷിപ്പിംഗ് വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.
ഇടപാടിന് കേന്ദ്ര സർക്കാർ അനുമതി കാട്ടിയതോടെയാണ് ഇരു സ്ഥാപനങ്ങളും ധാരണയിലെത്തിയത്. 52,000 കോടി രൂപയുടെ കടബാധ്യതയാണ് എയർ ഇന്ത്യയ്ക്കുള്ളത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here