ഉന്നത വിദ്യാഭ്യാസ മേഖലയെ നോക്കുകുത്തിയാക്കുന്ന നടപടികളുമായി വീണ്ടും കേന്ദ്ര സര്‍ക്കാര്‍. ഉദ്ഘാടനം പോലും കഴിയാത്ത അംബാനിയുടെ ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠ പദവി നല്‍കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍.
വര്‍ഷങ്ങളുടെ അക്കാദമിക പാരമ്പര്യമുള്ള ജെഎന്‍യു ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളെ തഴഞ്ഞുകൊണ്ടാണ് ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിനെ തിരഞ്ഞെടുത്തത്.
ചരിത്രത്തിലില്ലാത്ത നിലയില്‍ രാജ്യത്തിന്റെ നാനാ മേഖലകളെയും നാണക്കേടിന്റെ പടുകുഴിയിലേക്ക് തള്ളിയിടുകയാണ് മോഡി ഭരണം.
മോഡി അധികാരത്തിരുന്ന നാലുവര്‍ഷം ഇന്ത്യ തെറ്റായ ദിശയിലാണ് സഞ്ചരിച്ചതെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനും നോബല്‍ സമ്മാന ജേതാവുമായ അമര്‍ത്യ സെന്‍ അഭിപ്രായപ്പെട്ടിരുന്നു.
രാജ്യത്തെ അക്കാദമിക നിലവാരത്തെയാകെ തകര്‍ക്കുന്ന നിലപാടുകളാണ് അധികാരത്തിലെത്തിയനാള്‍ മുതല്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
യുജിസിയെ തകര്‍ത്ത് ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിനെ കൊണ്ടുവരനുള്ള ശ്രമം വിദ്യാഭ്യാസ മേഖലയില്‍ പച്ചയായ രാഷ്ട്രീയ വല്‍ക്കരണത്തിന് വഴിവയ്ക്കുമെന്ന് പരക്കെ അഭിപ്രായമുണ്ടായിരുന്നു.
ശ്രേഷ്ഠപദവിയ്ക്കു പരിഗണിക്കാൻ തയ്യാറാക്കിയ മാനദണ്ഡങ്ങളെല്ലാം കേമമായിരുന്നു.
വ്യത്യസ്ത പഠനമേഖലകളെ സംയോജിപ്പിച്ച പഠനശാഖ വേണം, സൂര്യോദയ സാങ്കേതികവിദ്യകളിന്മേൽ ഗവേഷണം നടക്കണം, സ്വദേശികളും വിദേശികളുമായ അധ്യാപകരും കുട്ടികളും വേണം, ലോകോത്തരസ്ഥാപനങ്ങളോടു കിടപിടിക്കുന്ന ഭൌതികസൌകര്യങ്ങളുണ്ടാകണം എന്നിങ്ങനെ നിരവധി മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയില്‍ നിന്നും ഇരുപത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശ്രേഷ്ഠ പദവി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.
മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറായിരുന്ന എൻ ഗോപാലസ്വാമിയുടെ നേതൃത്വത്തിലുള്ള നാലംഗ സമിതിയെ ഇതിനായി നിയോഗിക്കുകയും ചെയ്തെങ്കിലും മാനദണ്ഡങ്ങളുള്ള ആറുസ്ഥാപനങ്ങളെ മാത്രമെ ഉള്ളു എന്നാണ് സമിതിയുടെ കണ്ടെത്തല്‍.
114 വിദ്യാഭ്യാസസ്ഥാപനങ്ങളുടെ അപേക്ഷ നിരാകരിച്ചാണ് തറക്കല്ലുപോലുമിടാത്ത ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് കേന്ദ്രസര്‍ക്കാര്‍ ശ്രേഷ്ഠപദവി നല്‍കിയത്.
ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് പുറമെ മുംബെയിലെയും ദില്ലിയിലെയും ഐഐടി, ബങ്കളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, രാജസ്ഥാനിലെ ബിർള ഇൻസ്റ്റ്യൂട്ട് ഓഫ് ടെക്നോളജി, മണിപ്പാൽ അക്കാദമി ഫോർ ഹയർ എജ്യൂക്കേഷൻ തുടങ്ങിയ സ്ഥാപനങ്ങളാണ് പട്ടികയിലുള്ള മറ്റു പേരുകള്‍.
അപേക്ഷ സമര്‍പ്പിച്ചുവെങ്കിലും ജെഎന്‍യു ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളെ പരിഗണിച്ചില്ല.
കേന്ദ്ര സര്‍ക്കാറിന്‍റെ വിദ്യാഭ്യാസ വിരുദ്ധ ജനവിരുദ്ധ നയങ്ഹള്‍ക്കെതിരെ ശക്തമായ പ്രതികരണങ്ങള്‍ ഉയര്‍ന്ന് വന്ന സ്ഥാപനമാണ് ജെഎന്‍യു.
ജനപ്രതിനിധികള്‍ ഉള്‍പ്പെടെ ബിജെപിക്കാരായ നിരവധി പേര്‍ ജെഎന്‍യു അടച്ചുപൂട്ടണം എന്നുള്‍പ്പെടെയുള്ള വാദങ്ങളുമായി മുന്നോട്ട് വന്നരുന്നു.
രാജ്യദ്രോഹികളുടെ കേന്ദ്രമെന്ന് ബിജെപി രാജ്യത്താകമാനം ജെഎന്‍യുവിനെതിരെ ക്യാമ്പെയ്ന്‍ നടത്തുന്നതിനിടയില്‍ കഴിഞ്ഞ വര്‍ഷം രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള രാഷ്ട്രപതിയുടെ പുരസ്കാരം ജെഎന്‍യു വിന് ലഭിച്ചിരുന്നു.
ശ്രേഷ്ഠ പദവി ലഭിക്കുന്നതിലൂടെ കേന്ദ്രസര്‍ക്കാര്‍ ഈ മേഖലയിലേക്ക് നീക്കിവച്ച 1000 കോടി രൂപയില്‍ ഒരു വിഹിതം കടലാസില്‍ മാത്രമുള്ള ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് കൂടി ലഭിക്കും.
വികലമായ ഈ നടപടിയെ കുറിച്ച് തോമസ് എെസക് എഴുതിയ കുറിപ്പ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here