‘ഈ അനുഭവം നാളെ ആര്‍ക്കുവേണമെങ്കിലും വരാം’: പൃഥ്വിരാജിനും പാര്‍വതിയ്ക്കുമെതിരെ സംവിധായിക; സഹായിക്കാന്‍ ഡബ്ല്യുസിസിയും തയാറായില്ലെന്ന് റോഷ്‌നി

കൊച്ചി: ‘മൈ സ്റ്റോറി’യെ സൈബര്‍ ആക്രമണങ്ങളില്‍ നിന്ന് മോചിപ്പിക്കാന്‍ സിനിമയിലെ പ്രധാന അഭിനേതാക്കളായ പൃഥ്വിരാജും പാര്‍വതിയും പോലും തയാറാകുന്നില്ലെന്ന പരാതിയുമായി സംവിധായിക റോഷിനി ദിനകര്‍.

തന്റെ ആദ്യം സംവിധാന സംരംഭമാണ് മൈ സ്റ്റോറിയെന്നും എന്നാല്‍ അതിന്റെ പ്രൊമോഷന് വേണ്ടി പൃഥ്വിയും പാര്‍വതിയും യാതൊരു സഹകരണവും നടത്തുന്നില്ലെന്ന് റോഷ്‌നി ആരോപിക്കുന്നു.

റോഷ്‌നിയുടെ വാക്കുകള്‍:

”18 കോടി രൂപ മുടക്കി രണ്ടു വര്‍ഷംകൊണ്ടു പൂര്‍ത്തിയാക്കിയ സിനിമയാണ്. പാട്ടുകളും ടീസറും പുറത്തിറക്കിയതു മുതല്‍ സൈബര്‍ ആക്രമണം തുടങ്ങി.

സിനിമയുടെ പ്രചാരണ പരിപാടികള്‍ക്ക് പൃഥ്വിരാജും പാര്‍വതിയും സഹകരിക്കുന്നില്ല. ഓണ്‍ലൈനില്‍ കൂടി അവര്‍ പ്രൊമോട്ട് ചെയ്യാം എന്നുപറഞ്ഞു. എന്നാല്‍ അങ്ങനെ പോലും അവര്‍ സഹകരിക്കുന്നില്ല. ഞാന്‍ ഇവര്‍ക്കായി പ്രത്യേക കരാര്‍ ഒന്നും ഒപ്പിട്ടിട്ടില്ല. എനിക്ക് വേണ്ടത് മുഴുവന്‍ സിനിമാലോകത്തിന്റെയും പിന്തുണയാണ്”.

”ഞാന്‍ സ്ത്രീയായിട്ടും ഈ പ്രശ്‌നത്തില്‍ സഹായിക്കാന്‍ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയും തയാറായില്ല. സിനിമയ്ക്ക് ആദ്യഘട്ടത്തില്‍ പ്രതിസന്ധി വന്നപ്പോള്‍ ഡബ്യുസിസിയോട് പരാതി പറഞ്ഞിരുന്നു. എന്നാല്‍ അന്ന് സജിത മഠത്തില്‍ പറഞ്ഞത്, ഞങ്ങള്‍ പരാതിയൊന്നും സ്വീകരിക്കാറില്ലെന്നാണ്”.

”ചിത്രത്തില്‍ അഞ്ച് ലിപ് ലോക്ക് സീനുകളുണ്ട്. പാര്‍വതിയുടെ അഴിഞ്ഞാട്ടമെന്നൊക്കെയാണ് ചിത്രത്തെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ എഴുതി വിട്ടിരിക്കുന്നത്. 18 കോടി മുടക്കി എടുത്ത ചിത്രമാണ്. അതിങ്ങനെ നശിച്ചു പോകുന്നതില്‍ വിഷമമുണ്ട്.”

”പാര്‍വതിയുടെ നിലപാടുകളുടെ പേരിലാണ് സിനിമയെ ആക്രമിക്കുന്നത്. ഈ അനുഭവം നാളെ ആര്‍ക്കുവേണമെങ്കിലും വരാം. അതുകൊണ്ടുതന്നെ മലയാള സിനിമാരംഗത്തുള്ളവര്‍ ഇതിനെതിരെ രംഗത്തുവരണം.”-റോഷ്‌നി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News