കുറവിലങ്ങാട് മഠത്തില്‍ രാത്രി തങ്ങാന്‍ അനുവദിക്കാത്തതിന്റെ പേരിലാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നതെന്ന് പീഡനത്തിനിരയായ കന്യാസ്ത്രീ. ഈ വിഷയങ്ങൾ സൂചിപ്പിക്കുന്ന പരാതി 2017 ഡിസംബര്‍ 15ന് കന്യാസ്ത്രീ സുപ്പീരിയര്‍ ജനറലിന് നൽകിയിരുന്നു.
സത്യാവസ്ഥ അറിയാമായിരുന്നിട്ടും ഒരു കന്യാസ്ത്രീ എന്ന നിലയിലുള്ള തന്റെ അന്തസ് സംരക്ഷിക്കാന്‍ സുപ്പീരിയര്‍ ശ്രമിച്ചില്ല. കുറവിലങ്ങാട് മഠത്തില്‍ വച്ച് തനിക്ക് മരുന്നുവാങ്ങുന്നതിനോ, വ്യക്തിപരമായ ആവശ്യങ്ങള്‍ക്കോ പണം നൽകാറില്ലെന്നുമുള്ള കന്യാസ്ത്രീയുടെ പരാതിയുടെ പകർപ്പ് പീപ്പിളിന്.
2014 മുതല്‍ 2016വരെയുള്ള കാലയളവിലാണ് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തന്നെ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന് കന്യാസ്ത്രീ പരാതി നല്‍കിയിട്ടുള്ളത്. ദുരനുഭവം വിവരിച്ച് സഭാഅധികൃതര്‍ക്ക് കന്യാസ്ത്രീ നേരത്തെ തന്നെ പരാതി നല്‍കിയിരുന്നു.
മാത്രമല്ല, ബിഷപ്പ് ഫ്രാങ്കോയെ കുറവിലങ്ങാട്ടെ മഠത്തില്‍ രാത്രി തങ്ങാന്‍ അനുവദിക്കില്ല എന്ന നിലപാട് കന്യാസ്ത്രീ സ്വീകരിച്ചിരുന്നു. 2017 ജനുവരി 24നും 25നും ബിഷപ്പ് ഫ്രാങ്കോ മഠത്തില്‍ രാത്രി തങ്ങുന്നത് താന്‍ എതിര്‍ത്തതിനാലാണ് തന്നെ കുറ്റാരോപിതയാക്കുന്നതെന്നാണ് കന്യാസ്ത്രീ സുപ്പീരിയര്‍ ജനറലിന് അയച്ച പരാതിയില്‍ പറയുന്നത്.
ബിഷപ്പിനെ രാത്രിയില്‍ മഠത്തില്‍ തങ്ങാന്‍ അനുവദിക്കാത്തത് എന്തുകൊണ്ടാണെന്ന് സുപ്പീരിയര്‍ ജനറലിന് അറിയാം. എന്നിട്ടും ഒരു കന്യാസ്ത്രീയുടെ അന്തസ് സംരക്ഷിക്കുന്നതിനുള്ള ഒരു തീരുമാനവും സുപ്പീരിയറിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല. പിന്നീട് ബിഷപ്പ് ഫ്രാങ്കോ ഇടപ്പെട്ട് 2017 ഫെബ്രുവരി 9ന് മിഷണറീസ് ഓഫ് ജീസസിന്റെ കേരള ഇന്‍ ചാര്‍ജ് സ്ഥാനത്തുനിന്നും തന്നെ മാറ്റി.
സ്ഥലം മാറ്റക്കാര്യത്തില്‍ ബിഷപ്പ് എന്തിനിടപെട്ടുവെന്നും കന്യാസ്ത്രീ ചോദിക്കുന്നു. 2017 നവംബര്‍ 30ന് തനിക്കും കുറച്ചു കന്യാസ്ത്രീകള്‍ക്കുമെതിരെ ജലന്ധര്‍ പൊലീസിന് ബിഷപ്പ് ഫ്രാങ്കോ പരാതി നല്‍കി. തങ്ങള്‍ ബിഷപ്പിനെ ബ്ലാക്കമെയില്‍ ചെയ്യുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്.
ഇക്കാര്യം കേരളത്തിലെ ഇന്‍ ചാര്‍ജ് മുഖേന താന്‍ അറിയിച്ചിരുന്നുവെന്നും കന്യാസ്ത്രീയുടെ പരാതിയിലുണ്ട്. തന്റെ ഈ പരാതികളൊക്കെ കണ്ടുകൊണ്ടാണ് ബിഷപ്പ് ഫ്രാങ്കോ തനിക്കെതിരെ ചില കള്ളപരാതികള്‍ നല്‍കിയതെന്നും കന്യാസ്ത്രീ ആരോപിക്കുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here