അമിത് ഷാ-നിതീഷ് കുമാര്‍ ആദ്യഘട്ട കൂടിക്കാ‍ഴ്ച പൂര്‍ത്തിയായി

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ജെഡിയു അധ്യക്ഷനും മുഖ്യമന്ത്രിയുമായ നിതീഷ് കുമാറുമായുള്ള ആദ്യഘട്ട കൂടിക്കാഴ്ച പൂര്‍ത്തിയായി. രാത്രി നടക്കുന്ന കൂടിക്കാഴ്ചയില്‍ ബീഹാറിലെ ലോക്സഭാ സീറ്റ് വിഭജനം കൂടുതല്‍ ചര്‍ച്ചയാവും.

17 സീറ്റുകള്‍ വേണമെന്ന ജെഡിയുവിന്റെ ആവശ്യത്തെ ബിജെപി അംഗീകരിക്കുമോയെന്നാണ് ഇന്ത്യന്‍ രാഷ്ട്രീയം ഒറ്റുനോക്കുന്നത്. അതിനിടെ ബിഹാറിലും കേന്ദ്രത്തിലും എന്‍ഡിഎ ഘടകക്ഷിയായ ആര്‍ എല്‍ എസ് പി പിളര്‍ന്നു.

രണ്ട് ഘട്ടമായാണ് കൂടിക്കാഴ്ച തീരുമാനിച്ചിരുന്നത്.രാവിലെ നടന്ന ആദ്യ ഘട്ട കൂടിക്കാഴ്ചയില്‍ സീറ്റ് വിഭജനം പ്രധാന ചര്‍ച്ചയായിട്ടുണ്ടെന്നാണ് സൂചന. എന്നാല്‍ വിശദമായ ചര്‍ച്ച രാത്രി നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

ബിജെപിയുമായുള്ള സഖ്യത്തില്‍ ഭിന്നതയില്ലെന്ന് കഴിഞ്ഞ ദിവസം നിതീഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അടുത്ത വര്‍ഷം നടക്കുന്ന ലോക്സഭാ തെരഞ്ഞടെുപ്പിലെ സീറ്റ് വിഭജനത്തില്‍ ജെ ഡി യു ഇപ്പോഴും ആശങ്കയിലാണ്.

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിച്ചപ്പോള്‍ ജെഡിയുവിന് രണ്ടും ബിജെപിക്ക് 22 സീറ്റുകളുമാണ് ലഭിച്ചത്. എന്നാല്‍ ഇത്തവണത്തെ മത്സരത്തില്‍ 40 സീറ്റുകളില്‍ 17 എണ്ണം വേണമെന്നാണ് ജെഡിയുവിന്റെ ആവശ്യം.

ഇത്രയും സീറ്റുകള്‍ നല്‍കാനാവില്ലെന്ന നിലപാടിലാണ് ബിജെപി. അതുകൊണ്ട് തന്നെ രാത്രിയിലെ കൂടികാഴ്ച നിര്‍ണായകമാണ്. ഇക്കാര്യത്തില്‍ ഒരു ധാരണയിലെത്താനുള്ള ശ്രമം നിതീഷ് കുമാര്‍ നടത്തും. അതിനിടെ സംസ്ഥാനത്തെ എന്‍ഡിഎ ഘടകക്ഷിയായിരുന്ന ആര്‍ എല്‍ എസ് പി പിളര്‍ന്നു.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് പുറത്താക്കിയ ലോക്സഭാ എംപിയായ അരുണ്‍ കുമാറിന്റെ വിഭാഗമാണ് രാഷ്ട്രീയ സമതാ പാര്‍ട്ടി സെക്യൂലറെന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപികരിച്ചത്.

പാട്നയിലെത്തുന്ന അമിത് ഷാ സംസ്ഥാനത്തെ ബിജെപിയുടെ ലോക്സഭാ തയ്യാറെടുപ്പുകള്‍ വിലയിരുത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here