ലോകത്തെ ഏറ്റവും വില കുറഞ്ഞ കാറെന്ന വിശേഷണവുമായി ഇന്ത്യന്‍ റോഡുകളിലെത്തിയ നാനോ വിടവാങ്ങുന്നു. മധ്യവര്‍ഗക്കാരെ ലക്ഷിമിട്ട് 2008 ല്‍ വിപണിയിലെത്തിയ ടാറ്റായുടെ നാനോയ്ക്ക് കഴിഞ്ഞ മാസം ഒരു യൂണിറ്റ് മാത്രമാണ് വില്‍ക്കാനായത്.
ചെറുകാറുകളുടെ ഗണത്തില്‍പ്പെട്ട മാരുതി ഓള്‍ട്ടോ 22,000ത്തോളവും റിനോള്‍ട്ട് ക്വിഡ് 5,196 ഉം ഹുണ്ടായ് ഇയോണ്‍ 4609 യൂണിറ്റുകളും വിറ്റപ്പോഴാണ് മോട്ടോര്‍ വാഹനരംഗത്തെ കരുത്തന്‍റെ കുഞ്ഞന്‍ കാറിന്‍റെ ഇടിവ്. പ്രതിമാസ വില്‍പ്പനയില്‍ നാനോയ്ക്ക് 2017 ജൂലൈയ്ക്ക് ശേഷം മൂന്നക്കം പിന്നിടാന്‍ കഴിഞ്ഞിരുന്നില്ല.
കാറിന്‍റെ യൂണിറ്റുകളൊന്നും കയറ്റുമതി ചെയ്യാനും കമ്പനിക്ക് സാധിച്ചിരുന്നില്ല. ഇതോടെയാണ് ടാറ്റ നാനോയെ വിപണിയിൽ നിന്ന് പിൻവലിക്കാൻ തീരുമാനിച്ചത്.
നിര്‍മാണ തുടക്കത്തില്‍ കേരളത്തിന് പുറമെ കര്‍ണാടകം, തമിഴ്നാട്, ഹിമാചല്‍ പ്രദേശ്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ നാനോയ്ക്ക് കഴിഞ്ഞിരുന്നു. പ്രഖ്യാപിത വിലയില്‍ നിന്നുള്ള വര്‍ധനയും സുരക്ഷാ പാളിച്ചകളുമാണ് നാനോയെ പിന്നോട്ടുതള്ളിയത്. ഇപ്പോള്‍ ഇന്ത്യന്‍ നിരത്തുകളില്‍ നാനോ കാണാനേയില്ല എന്ന നിലയാണ്.
ഒരു ലക്ഷം രൂപക്ക് സാധാരണക്കാരുടെ കാര്‍ എന്നായിരുന്നു ടാറ്റായുടെ പ്രഖ്യാപനമെങ്കിലും നികുതിയടക്കം കാറിന്‍റെ വില ഒന്നര ലക്ഷം വരെ കടന്നിരുന്നു. നിലവിൽ ടാറ്റയുടെ ഉയർന്ന വകഭേദത്തിന് നല്‍കേണ്ടത് മൂന്ന് ലക്ഷം രൂപയോളമാണ്. ഇതേ വിലയ്ക്ക് കൂടുതല്‍ മൈലേജുള്ള, മെച്ചപ്പെട്ട സുരക്ഷാ സംവിധാനങ്ങളുള്ള, ഒറ്റ നോട്ടത്തില്‍ തന്നെ കൂടുതല്‍ ആകര്‍ഷകവുമായ കാറുകള്‍ ലഭിക്കുമെന്നിരിക്കെ നാനോ പിന്തള്ളപ്പെടുകയായിരുന്നു.
വില്‍പ്പനയിലെ ഈ ഇടിവ് കാരണമാണ് ഉത്പാദനം ആവശ്യാനുസരണമായി മാറ്റുന്നതെന്ന് ടാറ്റായുടെ സെയില്‍സ് വൈസ് പ്രസിഡന്‍റ് എസ് എന്‍ ബര്‍മന്‍ പറയുന്നു. ഗുജറാത്തിലെ നാനോ പ്ലാന്‍റ് ടാറ്റായുടെ തന്നെ മറ്റ് മോഡലുകളായ തിയാഗോ, ടിഗോര്‍ എന്നിവയുടെ ഉല്‍പ്പാദനത്തിലേക്ക് മാറ്റാനാണ് കമ്പിനയുടെ തീരുമാനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here