കാലാവധി കഴിഞ്ഞ ഡാമുകളുടെ സംരക്ഷണം ഉറപ്പാക്കേണ്ടത് സംസ്ഥാനത്തിന്റ ഉത്തരവാദിത്വമായി ഏറ്റെടുത്തിട്ടുളളതായി വൈദ്യുതി വകുപ്പു മന്ത്രി എം.എം.മണി.
ഡാമുകളുടെ സുരക്ഷയും ദൈനംദിന പരിപാലനവും നടത്തുന്നതിന് ആധുനിക സൗകര്യങ്ങളോടെ കെ.എസ്.ഇ.ബി പള്ളത്ത് നിര്‍മ്മിച്ച ഡാം സേഫ്റ്റി ഓര്‍ഗനൈസേഷന്‍ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളുടെ കാലാവധി കഴിഞ്ഞെങ്കിലും അവയെ സംരക്ഷിച്ച് നിലനിര്‍ത്തേണ്ടത് ജനങ്ങളുടെ സുരക്ഷയ്ക്ക് അനിവാര്യമാണ്.
ഡാം സുരക്ഷാ നിയമങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സംസ്ഥാന സര്‍ക്കാരുമായി യോജിച്ച നിലപാടാണ് സ്വീകരിച്ചിട്ടുളളത്.
വൈദ്യുതി ഉല്പാദനത്തോടൊപ്പം കുടിവെള്ള വിതരണവും ഉറപ്പു വരുത്തുന്ന പുതിയ ജലവൈദ്യുത പദ്ധതികള്‍ ആരംഭിക്കുന്നതിനും രാഷ്ട്രീയ ഐക്യം അനിവാര്യമാണെന്ന് മന്ത്രി എം എം മണി പറഞ്ഞു.
നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടത്തിലുളള 20 ഓളം ചെറുകിട പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും പുതിയ പദ്ധതികള്‍ ഏറ്റെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഡാം സേഫ്റ്റി ഓര്‍ഗനൈസേഷന്റ പുതിയ ആസ്ഥാനമന്ദിരം കോട്ടയം പള്ളത്താണ് നിർമ്മിച്ചിട്ടുള്ളത്. 8.98 കോടി രൂപയാണ് നിർമ്മാണ ചെലവ്.
ഡാമുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും ഡാമുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനും ആധുനിക സജ്ജീകരണങ്ങള്‍ ഇവിടെ സ്ഥാപിക്കും.
ഉദ്ഘാടന ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ MLA അദ്ധ്യക്ഷത വഹിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here