‘അധ്യാപികയും ബന്ധുവായ യുവതിയും പീഡിപ്പിച്ചു’; ദയാവധം ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് വിദ്യാര്‍ഥിയുടെ കത്ത്

ദില്ലി: പീഡനത്തിനിരയായി ജീവിക്കുന്നതിന്റെ അപമാനം താങ്ങാനാവില്ലെന്നും ദയാവധം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് വിദ്യാര്‍ഥിയുടെ കത്ത്.

ആന്ധ്രാപ്രദേശ് കുര്‍ണൂല്‍ ജില്ലയിലെ 24കാരനായ യുവാവാണ് രാഷ്ട്രപതിയോട് ദയാവധം ആവശ്യപ്പെട്ട് കത്ത് നല്‍കിയത്.

യുവാവ് കത്തില്‍ പറയുന്നത് ഇങ്ങനെ:

എട്ട് വയസുള്ളപ്പോള്‍ ബന്ധുവായ സ്ത്രീയാണ് തന്നെ ആദ്യം ലൈംഗികമായി പീഡിപ്പിച്ചതെന്ന് യുവാവ് കത്തില്‍ പറയുന്നു. വിവരം വീട്ടില്‍ അറിയിച്ചെങ്കില്‍ അവര്‍ വിശ്വസിച്ചില്ല.

പിന്നീട് ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ അധ്യാപികയും പീഡിപ്പിച്ചു. ഇതും മാതാപിതാക്കളോട് പറഞ്ഞു.

എന്നാല്‍ മാനക്കേട് കൊണ്ട് പൊലീസില്‍ പരാതിപ്പെടാന്‍ അവര്‍ തയ്യാറായില്ല. ആണ്‍കുട്ടികള്‍ പീഡനത്തിനിരയായെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്നാണ് വീട്ടുകാര്‍ പറഞ്ഞതെന്ന് യുവാവ് പറയുന്നു.

പെണ്‍കുട്ടികള്‍ മാത്രമല്ല, ആണ്‍കുട്ടികളും ലൈംഗികമായി പീഡിപ്പിക്കപ്പെടാറുണ്ടെന്നും എന്നാല്‍ ആണിന് മാത്രം നീതി ലഭിക്കാറില്ലെന്നും യുവാവ് കത്തില്‍ പറയുന്നു.

ആണ്‍കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണങ്ങള്‍ കാണാതെ പോകരുതെന്നും യുവാവ് കത്തില്‍ രാഷ്ട്രപതിയോട് ആവശ്യപ്പെടുന്നു.

പീഡിപ്പിക്കപ്പെട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും അപമാനഭാരമോ മാനസിക സമ്മര്‍ദ്ദമോ ഒന്നും മാറിയിട്ടില്ലെന്നും അതുകൊണ്ട് ദയാവധം അനുവദിക്കണമെന്നാണ് യുവാവ് രാഷ്ട്രപതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

കത്തിന് മറുപടി ലഭിച്ചില്ലെങ്കില്‍ താന്‍ ആത്മഹത്യ ചെയ്യുമെന്നും മരണത്തിന്റെ ഉത്തരവാദിത്ത്വം സര്‍ക്കാരിനായിരിക്കുമെന്നും യുവാവ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here