സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ബാലപീഡനവും ശൈശവ വിവാഹവും നടക്കുന്നത് മലപ്പുറത്തെന്ന് ചൈല്‍ഡ് ലൈന്‍ രേഖകള്‍. തൊട്ടു പിന്നിലുളള ജില്ലയേക്കാൾ മൂന്നിരിട്ടി കേസുകളാണ് മലപ്പുറത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നും ചൈല്‍ഡ് ലൈനിന്‍റെ കണക്കുകൾ സൂചിപ്പിക്കുന്നു.
കഴിഞ്ഞ വര്‍ഷം 84 ശൈശവ വിവാഹങ്ങളും 193 ബാല ലൈംഗിക പീഡനങ്ങളുമാണ് മലപ്പുറത്ത് റിപ്പോര്‍ട്ട് ചെയ്ത്. 2017 ഏപ്രില്‍ മുതല്‍ 2018 മാര്‍ച്ച് വരെയുളള കണക്കുകളാണ് പുറത്തുവന്നത്. ഇക്കാലയളവില്‍ 224 ശൈശവ വിവാഹങ്ങളാണ് സംസ്ഥാനത്താകെ റിപ്പോര്‍ട്ട് ചെയ്തത്.
മലപ്പുറത്തിന് പിന്നാലെ ഏറ്റവും കൂടുതല്‍ ശൈശവ വിവാഹങ്ങൾ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത് പാലക്കാടാണ്. 29 ൈശശവ വിവാഹങ്ങളാണ് കഴിഞ്ഞ വര്‍ഷം പാലക്കാടുണ്ടായത്.
27 ശൈശവ വിവാഹങ്ങൾ ഇടുക്കിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 23 ശൈശവ വിവാഹങ്ങളുമായി വയനാടും പട്ടികയില്‍ മുന്നിലാണ്. ഒരു ശൈശവ വിവാഹം മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആലപ്പുഴയാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍.
ബാലലൈംഗിക പീഡന കേസുകളില്‍ മലപ്പുറത്തിന് തൊട്ടുപിന്നില്‍ തിരുവനന്തപുരമാണ്.129 കേസുകളാണ് തിരുവനന്തപുരത്ത് റിപ്പോര്‍ട്ട് ചെയ്തത്. 107 പരാതികളുമായി കൊല്ലവും തോട്ടുപിന്നാലെയുണ്ട്. ബാലലൈംഗിക പീഡനകേസുകൾ ഏറ്റവും കുറവ് പത്തനംതിട്ട ജില്ലയിലാണ്. 53 കേസുകൾ മാത്രമാണ് പത്തനംതിട്ടയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍ ബാലവേലയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് എറണാകുളം ജില്ലയാണ്. മുപ്പത്തിയൊന്‍പത് കേസുകളാണ് കഴിഞ്ഞ വര്‍ഷം എറണാകുളം റിപ്പോര്‍ട്ട് ചെയ്തത്. രണ്ടു കേസുകൾ മാത്രം റിപ്പോര്‍ട്ട് ചെയ്ത ആലപ്പുഴയാണ് ബാലവേലയുടെ പട്ടികയില്‍ പിന്നിലുളള ജില്ല.
കുട്ടികൾക്കെതിരായ മറ്റ് അതിക്രമങ്ങൾ കൂടുതലുണ്ടായത് തിരുവനന്തപുരത്താണ്. ഇത്തരം 222 കേസുകളാണ് തലസ്ഥാന ജില്ലയിലുണ്ടായത്. മലപ്പുറം (218) രണ്ടാമതും എറണാകുളം (218) മൂന്നാമതുമാണ്.
കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വര്‍ദ്ധിച്ച സാഹചര്യത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രത്യേക കര്‍മ്മ പദ്ധതികൾ ആവിഷ്‌ക്കരിച്ചു കഴിഞ്ഞു. ബോധവല്‍ക്കരണമുൾപ്പടെ സ്കൂൾ തലം മുതല്‍ പദ്ധതികൾ നടപ്പാക്കാനാണ് തീരുമാനം. കുട്ടികൾക്കെതിരായ അതിക്രമം തടയാൻ സമൂഹത്തിലും അവബോധമുണ്ടാക്കാനാണ് ചെല്‍ഡ് ലൈനിന്‍റെ നീക്കം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here