മരിച്ചു ക‍ഴിഞ്ഞാല്‍ തന്നെ അടക്കം ചെയ്യണം; അഞ്ചു വയസ്സുകാരന്‍റെ കത്തില്‍ കണ്ണീരണിഞ്ഞ് ലോകം

കാന്‍സര്‍ എന്ന മാരകരോഗം കാര്‍ന്നുതിന്നുന്പോ‍ഴും ഗ്യാരറ്റ് മിഖായേല്‍ എന്ന അഞ്ചു വയസ്സുകാരന്‍ മനസ്സു നിറയെ സ്നേഹമായിരുന്നു.

മാതാപിതാക്കളോടും കുടുംബാംഗങ്ങളോടുമുള്ള നിറഞ്ഞ സ്നേഹം. ആ കുഞ്ഞുദേവന്‍ ഇന്ന് ഈ ലോകത്തില്ല.

ഗുരുതരമായി ബാധിച്ച കാന്‍സര്‍ അവനെയും കൊണ്ട് ലോകം തന്നെ വിട്ടുപോയി. Alveolar Fusion Negative Rhabdomyosarcoma എന്ന മാരകമായ കാന്‍സര്‍ തങ്ങളുടെ പൊന്നോമനയെ കാര്‍ന്നു തിന്നുകയാണെന്ന് ക‍ഴിഞ്ഞ സെപ്റ്റംബറിലാണ് മാതാപിതാക്കളായ എമിലിയും റയാനും അറിഞ്ഞത്.

അധികകാലം കുഞ്ഞിന് ഈ ഭൂമിയില്‍ ആയുസ്സില്ല എന്ന് അറിഞ്ഞെങ്കിലും മാതാപിതാക്കള്‍ പ്രതീക്ഷയോടെയാണ് നാളുകള്‍ തള്ളി നീക്കിയത്.

മരിക്കുന്നതിന് മുന്പ് അവന്‍ പ്രയപ്പെട്ടവര്‍ക്കായി കുറിച്ചുവെച്ച കത്തിലെ വരികളാണ് അവന്‍റെ സ്നേഹിതര്‍ക്ക് വീണ്ടും തീരാവേദന സമ്മാനിക്കുന്നത്.

അവന്‍റെ ഓരോ ഇഷ്ടങ്ങളെക്കുറിച്ചും കത്തില്‍ സൂചിപ്പിച്ചിരുന്നു. ഏറ്റവും ഇഷ്ടം സഹോദരിയുടെ കൂടെ കളിക്കാനാണെന്നും പ്രിയപ്പെട്ട വസ്തുക്കള്‍ തന്‍റെ കുഞ്ഞുകളിപ്പാട്ടങ്ങളാണെന്നും കത്തിലുണ്ടായിരുന്നു.

താന്‍ ഏറ്റവും വെറുക്കുന്നത് മൂക്കിലൂടെ ഇട്ടിരിക്കുന്ന ട്യൂബും സൂചിമുനകളുമാണെന്നത് പ്രിയപ്പെട്ടവരുടെ കണ്ണു നനയിച്ചു. കുടുംബത്തിലെ എല്ലാ അംഗങ്ങളെപ്പറ്റിയും കത്തില്‍ പ്രതിപാദിക്കുന്നുണ്ടെന്ന്.

താന്‍ മരിച്ചാല്‍ തന്നെ അടക്കം ചെയ്യണമെന്നാണ് ആ അഞ്ചു വയസ്സുകാരന്‍ ആവശ്യപ്പെട്ടത്. അതിനു മുകളില്‍ ഒരു മരം നടണമെന്നും എങ്കിലേ തനിക്ക് ഒരു ഗോറില്ലയായി ആ മരത്തിന് മുകളില്‍ ക‍ഴിയാന്‍ സാധിക്കു എന്നാണ് ആ കുഞ്ഞു ഗ്യാരറ്റ് പറഞ്ഞത്.

ഇതിനോടകം തന്നെ അവന്‍റെ കത്ത് ഇന്‍റര്‍നെറ്റില്‍ പ്രചാരം നേടി. അവന്‍റെ മരണശേഷമാണ് മാതാപിതാക്കള്‍ ഈ കത്ത് പുറത്ത് വിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here