മോദിയുടെ നിലപാട് കേരള ജനതയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് എ വിജയരാഘവന്‍; സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് ഒറ്റക്കെട്ടായ പോരാട്ടമുയര്‍ന്നുവരണം

തിരുവനന്തപുരം: കേരളത്തിന്റെ ജീവല്‍ പ്രധാന പ്രശ്‌നങ്ങള്‍ ഉന്നയിക്കാന്‍ പോയ സര്‍വകക്ഷി സംഘത്തോട് പ്രധാനമന്ത്രി വിവേചനപരമായ നിലപാട് കൈക്കൊണ്ടത് അപലപനീയമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍.

ഫെഡറല്‍ സംവിധാനത്തിന് വിരുദ്ധമായ പ്രധാനമന്ത്രിയുടെ നിലപാട് കേരള ജനതയെ അപമാനിക്കുന്നതിന് തുല്ല്യമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ നടപ്പിലാക്കുമ്പോള്‍ പ്രായോഗിക രംഗത്ത് സംസ്ഥാനത്തുണ്ടാകുന്ന വിപരീത പ്രതിഫലനങ്ങള്‍ യഥാസമയം കേന്ദ്രത്തെ അറിയിച്ച് പരിഹാരം കാണാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ സമീപിച്ചത്.

സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിന് കേന്ദ്രത്തില്‍ നിന്ന് ലഭ്യമാക്കേണ്ട ചില അടിയന്തിര സഹായങ്ങളെക്കുറിച്ചുള്ള നിവേദനങ്ങള്‍ നല്‍കുകയും ചെയ്തു. എന്നാല്‍ പ്രധാനമന്ത്രിയുടെ സ്ഥാനത്തിന്റെ മഹിമയാര്‍ന്ന സമീപനം ഇക്കാര്യത്തില്‍ നരേന്ദ്രമോദിയില്‍ നിന്നുണ്ടായില്ല എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.

ഭരണഘടനാനുസൃതമായ കേന്ദ്ര സഹായമില്ലാതെ സംസ്ഥാനങ്ങള്‍ക്ക് വികസനപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുകൊണ്ടുപോകാനാവില്ല. എന്നാല്‍, സംസ്ഥാന സര്‍ക്കാരുകള്‍ കേന്ദ്രത്തിന്റെ ആശ്രിതരല്ല.

പരസ്പര സഹകരണമില്ലാതെ ഇരുസര്‍ക്കാരുകള്‍ക്കും മുന്നോട്ടുപോകാനാവില്ല. പരിമിത വിഭവങ്ങളുടെ നീതിപൂര്‍വമായ വിതരണത്തിലൂടെയാണ് മാനവ വികസന സൂചികകളില്‍ കേരളം വികസിത രാജ്യങ്ങള്‍ക്കൊപ്പം എത്തിയത് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റേഷന്‍ അരിവിഹിതം, കഞ്ചിക്കോട് കോച്ച് ഫാക്ടറി തുടങ്ങിയ കാര്യങ്ങളില്‍ തീര്‍ത്തും നിഷേധാത്മക സമീപനമാണ് കേന്ദ്രം കൈക്കൊണ്ടത്. ഇതിനെതിരെ എല്ലാ വിഭാഗം കേരളീയരും ശക്തമായി പ്രതിഷേധിക്കണം.

കേരളത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് ഒറ്റക്കെട്ടായ പോരാട്ടമുയര്‍ന്നുവരണമെന്നും എ വിജയരാഘവന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News